ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ നേരിട്ട് ഹാജരായി, ജാമ്യം എടുത്തു

single-img
12 October 2020

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനം ഇടിച്ചു മരിച്ച കേസിലെ ഒന്നാം പ്രതി ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ നേരിട്ട് ഹാജരായി. ഇന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നേരിട്ട് ഹാജരായത്. കേസില്‍ കുറ്റപത്രം വായിച്ചു കേൾക്കുകയും ജാമ്യം എടുക്കുകയും ചെയ്തു. 

ബഷീറിനെ വാഹനം ഇടിപ്പിച്ചു കൊന്ന കേസിലെ ഒന്നാം പ്രതിയാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമന്‍. കേസിലെ രണ്ടാം പ്രതി  ശ്രീറാമിന്റെ സുഹൃത്ത്  വഫ ഫിറോസ് നേരത്തെ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 50,000 രൂപയുടെ സ്വന്തം ജാമ്യ ബോണ്ടിന്‍മേലും തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിന്‍മേലുമാണ് കോടതി ജാമ്യം അനുവദിച്ചത്. 

നേരത്തെ രണ്ടു തവണ നോട്ടീസ് നല്‍കിയിട്ടും ശ്രീറാം കോടതിയില്‍ എത്തിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 12 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി അന്ത്യശാസനം പുറപ്പെടുവിച്ചിക്കുകയായിരുന്നു. കേസ് ഈ മാസം 27 ലേക്ക് മാറ്റിയിട്ടുണ്ട്. 

അപകടസമയത്ത് ശ്രീറാം ഓടിച്ചിരുന്നത് വഫയുടെ പേരിലുള്ള വാഹനമാണ്. വഫയും വാഹനത്തിലുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകനെ വാഹനം ഇടിച്ചു കൊന്ന കേസിലെ പ്രതിയായ ശ്രീറാമിനെ, കഴിഞ്ഞദിവസം വ്യാജവാര്‍ത്ത കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.