തട്ടിപ്പിന്റെ ചുരുളഴിയുന്നു; വന്ധ്യതാ ആശുപത്രിയിലെ ഡോക്ടർ അച്ഛനായത് 17 തവണ
വന്ധ്യതാ ആശുപത്രിയിൽ നടന്ന തട്ടിപ്പിന്റെ ചുരുളഴിയുന്നു. നെതർലൻഡ്സിലെ കിഴക്കൻ ഡച്ച് നഗരമായ സ്വൊല്ലെയിലെ ഇസാല വന്ധ്യതാ ആശുപത്രിയിലാണ് സംഭവം. ചികിത്സക്കെത്തിയ കുട്ടികളില്ലാത്ത ദമ്പതികൾ സ്വീകരിച്ചത് ആശുപത്രിയിലെ ഡോക്ടറുടെ തന്നെ ബീജം ആയിരുന്നു, അജ്ഞാത ദാതാക്കളിൽ നിന്ന് ലഭിക്കുന്നുവെന്ന് കരുതിയാണ് ഇവരെല്ലാം കൃത്രിമ ബീജധാരണം നടത്തിയത്. 1981 മുതൽ 1993 വരെ ഇവിടെ ജോലിചെയ്തിരുന്ന ജാൻ വൈൽഡ്‌ഷട്ട് എന്ന ഡോക്ടറാണ് തട്ടിപ്പിന് പിന്നിൽ. എന്നാൽ ഡോക്ടർ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
മരിച്ച ഗൈനക്കോളജിസ്റ്റിന് ഇപ്രകാരം 17 കുട്ടികളെങ്കിലും ജനിച്ചുവെന്ന് ഡച്ച് ആശുപത്രി ചൊവ്വാഴ്ച അറിയിച്ചു. നിയമപരമായ കുട്ടികൾക്ക് പുറമെ മുൻ ഗൈനക്കോളജിസ്റ്റിന് മൊത്തം 17 കുട്ടികൾകൂടിയുണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്’- ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെ തുടർന്ന് ഇയാൾ കൂടുതൽപേർക്ക് ബീജം നൽകിയിട്ടുണ്ടൊ എന്നും ഡച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്. ആശുപത്രിയിൽ നിന്ന് ജനിച്ച കുട്ടികളിലൊരാൾ നടത്തിയ ഡി.എൻ.എ മാപ്പിങ്ങാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്.
മാപ്പിങ്ങിൽ ഡോക്ടർ വൈൽഡ്‌ഷട്ടിന്റെ മരുമകളുമായി ഡിഎൻഎ പൊരുത്തം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തന്റെ മാതാവിന് ബീജം ലഭിച്ചത് ഡോക്ടറിൽ നിന്നാണെന്ന് കുട്ടി കണ്ടെത്തിയത്. ഡച്ച് നിയമം അനുസരിച്ച് 16 വയസുമുതൽ ഇത്തരം കുട്ടികൾക്ക് തങ്ങളുടെ ദാതാവിന്റെ ഐഡൻറിറ്റി കണ്ടെത്താൻ അവകാശമുണ്ട്. ഇതിനുമുമ്പും നെതർലൻഡ്സിൽ ഇത്തരം വിവാദം ഉണ്ടായിരുന്നു. റോട്ടർഡാമിലെ വന്ധ്യത ക്ലിനികിലെ ഡച്ച് ഡോക്ടർ 49 പേർക്ക് ബീജം നൽകി കുട്ടികളെ ജനിപ്പിച്ചുവെന്ന് കഴിഞ്ഞ വർഷം തെളിഞ്ഞിരുന്നു.