സര്‍ക്കാര്‍ അനുമതിയില്ലാതെ രക്ഷാബന്ധന്‍ ചടങ്ങ് നടത്തരുതെന്ന് ഡിഎംഒ; വര്‍ഗീയപ്രതികരണവുമായി ബി ഗോപാലകൃഷ്ണന്‍
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സര്‍ക്കാരിന്റെ അനുംമതി ഇല്ലാതെ രക്ഷാബന്ധന്‍ ചടങ്ങുകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍ റംലാബീവിയുടെ ഉത്തരവിനെതിരെ വര്‍ഗീയ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.
മെഡിക്കൽ ഡയറക്ടർ ഡോ. റംലാബീവി മതപരമായി അണിഞ്ഞ സ്വന്തം തട്ടമാണ് ആദ്യം ഊരി മാറ്റേണ്ടത്. എന്നിട്ട് വേണം മതവിരുദ്ധ പ്രഖ്യാപനം നടത്താൻ എന്ന് ഗോപാലകൃഷ്ണൻ തന്റെഫേസ്ബുക്കിൽ എഴുതി. തനിക്കും തൻ്റെ മതക്കാർക്കും മതപരമായി വേഷഭൂഷാദികൾ അണിയാം, മറ്റുള്ളവർക്ക് പാടില്ലെന്ന് പറയുന്നത് താലിബാനിസമാണ്.ജനാധിപത്യ രാജ്യത്തിൽ ഇത് ശരിയല്ല. രക്ഷാബന്ധൻ ഏതെങ്കിലും ഒരു മതത്തിൻ്റെ ചടങ്ങല്ല. അത് രാജ്യ സാംസ്കാരത്തിൻ്റെ ഭാഗമണ് എന്നും അദ്ദേഹം പറയുന്നു.
റംലാബീവിയുടെ ഈ ഉത്തരവ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയാണോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണം. നിരോധിക്കുകയാണെങ്കിൽ എല്ലാ മത ചടങ്ങുകളും നിരോധിക്കണം. അല്ലാതെ ഏകപക്ഷീയമായ സമീപനം അംഗീകരിക്കാൻ കഴിയില്ല എന്നും ഗോപാലകൃഷ്ണൻ പറയുന്നു.