വാഹന ഉടമകളിൽ നിന്നും 28 ദിവസത്തിനുള്ളിൽ പെറ്റിയടിച്ചത് നാലരക്കോടി രൂപ: ഏറ്റവും കൂടുതൽ മോടിപിടിപ്പിക്കലിന്
28 ദിവസത്തിനിടെ വാഹനപരിശോധന കർശനമാക്കിയ മോട്ടോർ വാഹനവകുപ്പ് പെറ്റിയടിച്ചത് നാലരക്കോടി രൂപയാണെന്നു കണക്കുകൾ. ഇ ചെല്ലാൻ ആപ്ലിക്കേഷന്റ സഹായത്തോടെയാണ് മോട്ടോർ വാഹനവകുപ്പ് വാഹന പരിശോധന കർശനമാക്കുന്നത്. നിയമം ലംഘിച്ച വാഹനത്തിന്റ ചിത്രം എടുത്ത് ആപ്പിൽ അപ് ലോഡ് ചെയ്താൽ ഉടമയുടെ ഫോൺ നമ്പരിലേക്ക് ഉടനടി പിഴത്തുകയുടെ സന്ദേശം എത്തും.
എന്നാൽ നിസാര കാര്യങ്ങൾ പോലും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ വൻ തുക ഈടാക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. അതേസമയം സമൂഹ മാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങളിട്ട് അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.
ആപ്പ് വന്നതോടെ വാഹനത്തിൽ വരുത്തിയിട്ടുള്ള എല്ലാ തരം മോടി പിടിപ്പിക്കലും പിടികൂടിത്തുടങ്ങി. അയ്യായിരം രൂപയാണ് ഇതിന് പിഴ. നിർത്തിയിട്ട വണ്ടികൾക്കും രക്ഷയില്ലാതായി. 20,623 പേരിൽ 776 പേർക്കും കഴിഞ്ഞ 28 ദിവസത്തിനിടെ പണി കിട്ടിയത് വാഹനത്തിലെ മോടി പിടിപ്പിക്കലിനാണ്. ഒരു മാസത്തിനിടെ 4.42 കോടി രൂപയാണ് പെറ്റിയിനത്തിൽ പിരിഞ്ഞത്.