‘നിഷ്ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടി’; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക
സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ യൂട്യൂബ് വിഡിയോകൾ പോസ്റ്റ് ചെയ്തയാളെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി സിനിമ സംഘടനയായ ഫെഫ്ക. സംഭവത്തിൽ ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധമുണ്ടെന്നും സംഘടന വ്യക്തമാക്കി. നിഷ്ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ് സംഭവമെന്നാണ് ഫെഫ്ക വിഷയത്തില്‍ പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയാണ് സംഘടന പിന്തുണ പ്രഖ്യപിച്ചത്.
ഫെഫ്കയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
സൈബർ ലോകത്ത് നിരന്തരം ഇരയാക്കപ്പെടുന്നവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അതിൽ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ, ആണധികാരത്തിന്റേയും കപടസദാചാരവാദികളുടേയും സ്ഥിരം ഇരകളാണ്. ഭാഗ്യലക്ഷ്മി ഇങ്ങനെ നിരന്തരം ആക്രമിക്കപ്പെടുന്നവരുടെ ശക്തമായ പ്രതീകവും, പ്രതിരൂപവുമാണ്. അങ്ങേയറ്റം സുതാര്യമായ ചലച്ചിത്ര ജീവിതത്തിന്റേയും, ഉറച്ച നിലപാടുകളുടേയും ഉടമ. ഇന്നലെ അവർ നടത്തിയ പ്രതികരണം നിഷ്ക്രിയമായ നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ്. തീർച്ഛയായും നിയമം കൈലെടുക്കുന്ന vandalism എതിർക്കപ്പെടേണ്ടതാണ്. എന്നാൽ, സൈബർ സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിൽ, നിരന്തരം വാക്കുകളാലും, നോട്ടങ്ങളാലും ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ പുകഞ്ഞു പൊട്ടലായി മാത്രമെ നമുക്ക് ഇതിനെ കാണാൻ കഴിയൂ. ഭാഗ്യലക്ഷ്മിയോട് ഐക്യദാർഢ്യം. അവരെ അപമാനപ്പെടുത്തിയ ആൾക്കും അവർക്കും എതിരെ ഒരുപോലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിക്കൊണ്ട്, അയാളുടേയും അവരുടേയും പ്രവർത്തികൾ ഒരേതട്ടിലാണെന്ന പോലിസിന്റെ സമീപനത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഈ വിഷയം ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരും.