കൂട്ടുകാരിയെ കാണാൻ അർദ്ധരാത്രി വീട്ടിലെത്തിയ 17കാരനെ പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തല്ലിക്കൊന്നു: കൊലപാതകത്തെ തുടർന്ന് കലാപ ഭീഷണി
അര്‍ദ്ധരാത്രിയില്‍ കൂട്ടുകാരിയെ കാണാൻ വീട്ടിലെത്തിയ 17 കാരനെ പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് തല്ലിക്കൊന്നു. ഈ സംഭവത്തിൽ രണ്ടു ഗ്രാമങ്ങള്‍ തമ്മില്‍ സംഘര്‍ഷവും ഉടലെടുത്തു. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലാണ് സംഭം.
സഹപാഠിയായ ആണ്‍കുട്ടി അര്‍ദ്ധരാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ആൺകുട്ടിയെയാണ് ജനക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയത്. അയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കൊച്ചു കുട്ടിയ്ക്കും മർദ്ദനമേറ്റിരുന്നു. ഈ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരേ സ്‌കൂളില്‍ പഠിക്കുന്ന ഇരുവരും സുഹൃത്തുക്കളാണ്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ആണ്‍കുട്ടിയും കൂട്ടുകാരനും പെണ്‍കുട്ടിയെ കാണാനെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ആൺകുട്ടി കൊല്ലപ്പെട്ടതിനെ തുടർന്ന് ആ കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടണ്ട്. അതേസമയം ആണ്‍കുട്ടി അനധികൃതമായി തങ്ങളുടെ വീട്ടില്‍ കയറുകയായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്. പെൺകുട്ടിയും ആൺകുട്ടിയും രണ്ടു ജാതിയിലും പെട്ടവരാണ്.
ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടേയും ആള്‍ക്കാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ ഇരുവരുടെയും ഗ്രാമങ്ങളിലുമായി രണ്ടു ഡസന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആണ് നിയോഗിച്ചിരിക്കുന്നത്. രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ ആൺകുട്ടിയേയും കൂട്ടുകാരനേയും കണ്ട് പെണ്‍കുട്ടിയുടെ മുത്തച്ഛന്‍ നിലവിളിക്കുകയും വീട്ടുകാരും ബന്ധുക്കളും ഓടിയെത്തി പയ്യനെ പിടിക്കുകയുമായിരുന്നു. തുടര്‍ന്ന് അയല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി പയ്യനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുവരേയും ആശുപത്രിലേക്ക് കൊണ്ടുപോയെങ്കിലും ആൺകുട്ടി മരണപ്പെട്ടിരുന്നു.
സംഭവം പൊലീസ് കേസ് ആയതിനെ തുടർന്ന് പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കളും രണ്ട് അയല്‍ക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടി തന്നെയാണ് പരിക്കേറ്റ ആണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തൻ്റെ ഗ്രാമത്തിലുള്ളവരെ വിളിച്ചതെന്ന് ആണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അവര്‍ എത്തിച്ചേരുമ്പോള്‍ ആണ്‍കുട്ടി ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു എന്നും പറയുന്നു.
രാത്രി അത്താഴം കഴിഞ്ഞപ്പോള്‍ മകന്‍ കൂട്ടുകാരനുമായി പുറത്ത് പോയിരുന്നുവെന്നും പിന്നീട് കേട്ടത്. മകന്‍ അടിയേറ്റ് കിടക്കുന്നു എന്നുമാണെന്നും ആൺകുട്ടിയുടെ പിതാവ് പറയുന്നു. അവനെ അവര്‍ കൊന്നു. ഇരുവരും ഒരുമിച്ച് പഠിക്കുന്നവരാണെന്നും പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലായിരുന്നു എന്നുമാണ് തനിക്കറിയാവുന്നത്. പിന്നെ എന്തിന് അവനെ അവര്‍ കൊന്നു എന്നും പിതാവ് ചോദിക്കുന്നു.
കോവിഡിനെ തുടര്‍ന്ന് സ്്കൂള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയെ കാണാന്‍ വേണ്ടിയായിരുന്നു ആണ്‍കുട്ടി വീട്ടില്‍ കയറിയതെന്നാണ് വിവരം. പെൺകുട്ടിയുടെ മാതാവ് ആശുപത്രിയില്‍ ആയിരുന്നതിനാല്‍ പിതാവ് വീട്ടിലില്ലായിരുന്നു. പിടിച്ചപ്പോള്‍ ആണ്‍കുട്ടി ഇവരെ തിരിച്ചടിക്കാന്‍ ശ്രമം നടത്തിയത് അയല്‍ക്കാരെ പ്രകോപിതരാക്കിയെന്നും പറയുന്നു.
പന്ത്രണ്ടാംക്ലാസ്സ് പരീക്ഷ കഴിഞ്ഞു നില്‍ക്കുന്നയാളാണ് ആണ്‍കുട്ടി. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമായത്. പെണ്‍കുട്ടി ഠാക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ളയാളും ആണ്‍കുട്ടി ഗുര്‍ജാര്‍ സമുദായക്കാരനുമാണ്. ആൺകുട്ടിയുടെ ഗ്രാമത്തില്‍ നിറയെ ഗുര്‍ജാറുകളാണെങ്കിലും അഞ്ച് ഗ്രാമങ്ങളില്‍ നാലിലും ഠാക്കൂര്‍ വിഭാഗക്കാരാണ് കൂടുതല്‍. ഇരു സമുദായങ്ങളും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇതുവരെ ഇല്ലെങ്കിലും ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ലെന്നും പൊലീസ് പറയുന്നു.