ലൈംഗികാവയവയും കാണിച്ച് നമുക്ക് നേരേ അവർ വരും: അനുരാഗ് കശ്യപ് വിഷയത്തിൽ പ്രതികരണവുമായി കങ്കണ

single-img
21 September 2020

സംവിധായകൻ അനുരാ​ഗ് കശ്യപിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷിന് പിന്തുണയുമായി നടി കങ്കണ റണാവത്ത് രംഗത്ത്. ബോളിവുഡിൽ നടക്കുന്ന ലൈം​ഗിക അതിക്രമങ്ങളെക്കുറിച്ചും താരം കൂട്ടിച്ചേർത്തു. ബോളിവുഡ് മുഴുവൻ ലൈംഗിക ഇരപിടിയന്‍മാരാണ് എന്നാണ് കങ്കണ പറഞ്ഞത്. 

അനുരാ​ഗ് കശ്യപ് തൻ്റെ പങ്കാളികളെയെല്ലാം ചതിച്ചിട്ടുണ്ടെന്നും പായല്‍ ഘോഷിന്റെ ആരോപണത്തില്‍ പറഞ്ഞതുപോലെ ചെയ്യാൻ അയാൾക്ക് കഴിയും എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. നിരവധി പേരെ വിവാഹം ചെയ്തിട്ടും ഒരു പങ്കാളിയോട് മാത്രം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ആള്‍ അല്ല അനുരാഗെന്നാണ് കങ്കണ പറയുന്നത്. പായലിനോട് അനുരാഗ് ചെയ്തത് ബോളിവുഡിൽ സ്ഥിരം നടക്കുന്ന സംഭവമാണെന്നും പുറത്തുനിന്നു വരുന്ന പെൺകുട്ടികളെ അവരുടെ അടുത്തേക്കു വരുന്ന ലൈംഗിക തൊഴിലാളികളായാണ് കണക്കാക്കുന്നത്. കങ്കണ പറയുന്നു. 

ബോളിവുഡിന് പകരം ബുള്ളീവുഡ് എന്നാണ് താരം കുറിച്ചത്. തനിക്കും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഒത്തിരി നേരിടേണ്ടിവന്നിട്ടുണ്ടെന്നും കങ്കണ പറഞ്ഞു. പല വലിയ നടൻമാരും ഇങ്ങനെ എന്നോടു ചെയ്തിട്ടുണ്ട്. 

വാനിലോ മുറിയുടെ വാതിലോ പൂട്ടിയിട്ടിട്ട് നമ്മുടെ നേരെ ലൈംഗികാവയവയും കാണിച്ച് അവർ വരും. പാർട്ടിക്കിടയിലെ സൗഹൃദ ഡാൻസിനിടയിൽ അവർ നമ്മെ ചുംബിക്കും. ജോലിക്കു വരാൻ അപ്പോയിന്റ്മെന്റ് എടുക്കും പക്ഷേ വീട്ടിലെത്തിയാൽ ലൈം​ഗികാതിക്രമം നടത്തും- കങ്കണ പറയുന്നു. 

ബോളിവുഡിൽ നടക്കുന്നത് പാവക്കല്യാണങ്ങളാണെന്നും കങ്കണ പറഞ്ഞു. ലൈംഗിക വേട്ടക്കാരുടെ ഇടമാണ് ബോളിവുഡ്. എല്ലാ ദിവസവും ഒരോ പുതിയ പെൺകുട്ടികൾ അവരെ സന്തോഷിപ്പിക്കുമെന്നാണ് അവരുടെ വിചാരം. ദുർബലരായ ചെറുപ്പക്കാരോടും അവരിതു ചെയ്യും. എനിക്ക് നേരെയുണ്ടായ ആക്രമങ്ങള്‍ക്ക് ഞാന്‍ തിരിച്ചടി കൊടുത്തിട്ടുണ്ടെന്നും അതിനാല്‍ എനിക്ക് മീടൂ ആവശ്യമില്ലെന്നും നടി പറഞ്ഞു. 

അതേസമയം അനുരാഗ് വിഷയത്തിൽ കങ്കണ പായലിന് പിന്തുണയുമായി രംഗത്ത് വന്നപ്പോൾ തപ്സി പൊന്നുവും രാധിക ആപ്തെയും അനുരാ​ഗിനെ പിന്തുണച്ചു രംഗത്തെത്തി. താൻ കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റെന്നാണ് തപ്സി അനുരാഗിനെ വിശേഷിപ്പിച്ചത്. അനുരാഗിനെ അടുത്ത സുഹൃത്തെന്നു വിശേഷിപ്പിച്ച രാധിക ആപ്തെ അദ്ദേഹത്തിന്റെ സാമിപ്യത്തിൽ വളരെയധികം സുരക്ഷിതത്വം അനുഭവിക്കാറുണ്ടെന്നും വ്യക്തമാക്കി. 

പായല്‍ ഘോഷിന്റെ പീഡന ആരോപണത്തില്‍ മറുപടിയുമായി അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. പായലിന്റേത് അടിസ്ഥാനരഹിത ആരോപണങ്ങളാണെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു കശ്യപ് പ്രതികരിച്ചത്.