കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കണ്ണൂരില്‍ നടത്തിയത് സിപിഎം: ഉമ്മന്‍ ചാണ്ടി

single-img
7 September 2020

കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടത്തിയിരിക്കുന്നത് സിപിഎം എന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. ഈ കാര്യം വിവരാവകാശരേഖ തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം ഏറ്റവും കുറവ് കൊലപാതകങ്ങൾ‌ നടത്തിയിട്ടുള്ളത് കോൺ​ഗ്രസാണ്. ഈ സാഹചര്യത്തിൽ കോണ്‍ഗ്രസിനെതിരേ സിപിഎം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിവരാവകാശ നിയമം അനുസരിച്ച് കണ്ണൂര്‍ ജില്ലാ പോലീസില്‍ നിന്നും ലഭിച്ച (No.G4-56710/2019/C 22.9.2019) കണക്ക് പ്രകാരം ജില്ലയില്‍ 1984 മുതല്‍ 2018 മെയ് വരെ 125 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. ഇതില്‍125 കൊലപാതകങ്ങളില്‍ 78ലും സിപിഎമ്മാണ് പ്രതിസ്ഥാനത്ത്.

തൊട്ടുപിറകില്‍ ബിജെപി 39 എണ്ണത്തില്‍ എത്തി. മറ്റുള്ള പാര്‍ട്ടികള്‍ 7. പക്ഷെ കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതിയായിട്ടുള്ളത്. കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ബിജെപിക്കാരാണ്- 53 പേര്‍. സിപിഎം- 46, കോണ്‍ഗ്രസ്- 19, മറ്റു പാര്‍ട്ടികള്‍ – 7 എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ അനുഭാവം.

കഴിഞ്ഞ അമ്പതു വര്‍ഷമായി കണ്ണൂരില്‍ നടന്നുവരുന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കൃത്യമായ കണക്ക് ആരുടെയും കൈവശം ഇല്ല. എന്നാല്‍ സിപിഎമ്മിന് അവരുടെയും ബിജെപിക്ക് അവരുടെയും കണക്കുകള്‍ അവരുടെ കൈവശമുണ്ട്. എന്നാല്‍ അവ തമ്മില്‍ ഒട്ടും പൊരുത്തപ്പെടുന്നില്ല.

അന്‍പത് വര്‍ഷത്തില്‍ ഏകദേശം 225 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു കണക്ക്. എങ്കിലും സര്‍ക്കാരിന്റെ കയ്യിലുള്ളത് 1984 മുതലുള്ള കണക്കാണ്.സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറയുകയും എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതു പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു എന്നും വിവരാവകാശ രേഖയില്‍ വ്യക്തമാണ്.

ഇടതുഭരണത്തില്‍ 1996-2001 കാലയളവില്‍ കണ്ണൂരില്‍ 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ 2001-2006 കാലയളവില്‍ 10 പേരാണ് കൊല്ലപ്പെട്ടത്.പിന്നീടുള്ള ഇടതുസര്‍ക്കാരിന്റെ 2006-2011 കാലയളവില്‍ 30 പേരായി വീണ്ടും കുതിച്ചുയര്‍ന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ 2011- 16ല്‍ അത് 11 ആയി കുറഞ്ഞു.

ഇപ്പോഴത്തെ പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ രണ്ടു വര്‍ഷമായ 2016-2018 മെയ് വരെ 10 പേരാണ് കണ്ണൂരില്‍കൊല്ലപ്പെട്ടത്. ഇതില്‍ നിന്നും മനസിലാകുന്നത് കേരളത്തില്‍ ക്രമസമാധാനം പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു മാത്രമേ കഴിയൂ എന്നാണ് എന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.