അമ്മയുടെ രാഷ്ട്രീയ ഭാവി നശിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു: വീട് ആക്രമിച്ചത് താനാണെന്ന് പൊലീസ് ഭീഷണിപ്പെടുത്തി സമ്മതിപ്പിക്കുകയായിരുന്നുവെന്ന് ലീനയുടെ മകൻ
യൂത്ത് കോണ്‍ഗ്രസ് നേതാവ് ലീനയുടെ വീടാക്രമിച്ചത് മകനാണെന്ന പോലീസ് റിപ്പോർട്ടിനെതിരേ ലീനയും മകൻ നിഖിൽ കൃഷ്ണയും ഫേസ്ബുക്ക് ലെെവിലൂടെ രംഗത്ത്. പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി തന്നെക്കൊണ്ട് നിർബന്ധപൂർവം എഴുതി വാങ്ങിയ മൊഴിയാണ് പുറത്തുവന്നതെന്ന് നിഖിൽ പറഞ്ഞു.
തന്റെ മൊഴി രേഖപ്പെടുത്താനെന്ന വ്യാജേന വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനിൽ ഒരുപാട് നേരം ഇരുത്തിയിട്ടും മൊഴി രേഖപ്പെടുത്തിയില്ല. ഇക്കാര്യം താൻ തിരക്കിയപ്പോൾ ശിവശങ്കറിന് മണിക്കൂറുകളോളം ഇരിക്കാമെങ്കിൽ നിനക്കിരുന്നാൽ എന്താണെന്നാണ് പോലീസുകാർ ചോദിക്കുകയായിരുന്നുവെന്നും നിഖിൽ പറഞ്ഞു.
പിന്നീടാണ് വീടാക്രമിച്ചത് താനാണെന്ന് മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ മാതാപിതാക്കളെയും സുഹൃത്തിനെയും പ്രതിയാക്കുമെന്നും അമ്മയുടെ രാഷ്ട്രീയഭാവി ഇതോടെ അവസാനിപ്പിക്കുമെന്നും ഭീഷണി മുഴക്കിയെന്നും നിഖിൽ പറഞ്ഞു. ഭീഷണികൾ തുടർന്നപ്പോൾ പോലീസ് ആവശ്യപ്പെട്ട മൊഴി താൻ നൽകുകയായിരുന്നുവെന്നും നിഖിൽ വ്യക്തമാക്കി.
അതേസമയം പൂന്തുറ സിഐയുമായി മുൻപ് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു വ്യക്തമാക്കി. ലീനയും രംഗത്തെത്തി. ഇത്തരമൊരു പ്രഹസനം കാട്ടി കോണ്‍ഗ്രസിൽ നിന്നും തനിക്കൊന്നും നേടാനില്ലെന്നും ലീന തൻ്റെ ഫേസ്ബുക്ക് ലെെവിൽ പറഞ്ഞു.