കേരളത്തില്‍ സ്ഥിതിഗതികള്‍ മാറി; ക്രിസ്ത്യന്‍ വംശഹത്യ വ്യാപകമാകുന്നു: ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍

single-img
3 September 2020

കേരളത്തില്‍ ഇപ്പോൾ സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകള്‍ എല്ലാ തലങ്ങളിലേക്കും വ്യാപിക്കുകയാണെന്നും ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായിൽ. സംസ്ഥാനത്തേക്ക് മുസ്‌ലിം സമുദായത്തിന്റെ കുടിയേറ്റമുണ്ടായാല്‍ സമൂഹത്തിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്നും കേരളത്തില്‍ ക്രിസ്ത്യന്‍ വംശഹത്യ വ്യാപകമാകുന്നുവെന്നും ഫാദര്‍ കഴിഞ്ഞ ദിവസം നടന്ന ധ്യാന പ്രഭാഷണത്തില്‍ പറഞ്ഞു.

ഈ രീതിയില്‍ ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിച്ച് ക്രിസ്തീയ സമൂഹത്തെ ഇവിടെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മാറിവരുന്ന സാഹചര്യങ്ങള്‍ അതീവ ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. എല്ലാ സ്ഥലങ്ങളിലും തീവ്രവാദ സ്വഭാവ ഗ്രൂപ്പുകള്‍ വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ക്കാണ് നാം സാക്ഷിയാകുന്നതെന്നും അദ്ദേഹം പറയുന്നു.

മനുഷ്യരെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന കൂട്ടര്‍ കേരളത്തില്‍ ബലപ്പെടുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമേ മാധ്യമപ്രവര്‍ത്തകരിലും സാഹിത്യകാരന്മാര്‍ക്കിടയിലും ഇതുപോലുള്ള തീവ്ര സ്വഭാവമുള്ള ജിഹാദിസ്റ്റുകള്‍ ഉണ്ട് എന്നും ഫാദര്‍ പറഞ്ഞു.കേരളത്തില്‍ നോക്കിയാല്‍ ക്രിസ്തീയ സമൂഹത്തെ തേജോവധം ചെയ്യുന്ന ഒരുപാട് രീതിയിലുള്ള മൂവ്‌മെന്റുകള്‍ കാണാന്‍ സാധിക്കും. ഈ സമൂഹത്തിലെ ഓരോരുത്തരെയും ചില ഗ്രൂപ്പുകള്‍ വാങ്ങിവെച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്നെ, കേരളത്തിലും കര്‍ണ്ണാടകത്തിലും ഐ.എസ് തീവ്രവാദ ഗ്രൂപ്പുകള്‍ പിടിമുറുക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് തന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ലെന്നും ഫാദര്‍ ചൂണ്ടിക്കാട്ടി.