പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ്: ജപ്തി നടപടികള്‍ തുടങ്ങി; ഉടമയുടെ മക്കള്‍ പിടിയില്‍
പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക സ്ഥാപനത്തിന്റെ തട്ടിപ്പുകേസില്‍ ഉടമയുടെ രണ്ടുമക്കള്‍ ഡൽഹിയിൽ വിമാനത്താവളം വഴി കടക്കാന്‍ ശ്രമിക്കവെ പിടിയായി. സ്ഥാപനത്തിന്റെ സി ഇ ഒയായ റിനു മറിയം തോമസ്, ഡയറക്ടര്‍ ബോര്‍ഡ് അംഗമായ റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്.നേരത്തെ പോലീസ് ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നിലവിൽ കോന്നി വകയാറിലുള്ള പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്ത് ജപ്തി നടപടികള്‍ തുടങ്ങുകയും നിക്ഷേപകര്‍ക്ക് ഈട് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട സബ് കോടതി സ്ഥാപനത്തില്‍ നോട്ടിസ് പതിക്കുകയും ചെയ്തു. ഇന്ന് രാവിലെ പത്തിനാണ് കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്. അതിന് പിന്നാലെ കോടതിയില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി നോട്ടിസ് പതിക്കുകയായിരുന്നു.
സ്ഥാപനം 2000 കോടിയിലേറെ രൂപയുടെ തട്ടിപ്പുനടത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇവരെപ്പറ്റി വിവിധ പോലീസ് സ്റ്റേഷനുകളിലായി മുന്നൂറില്‍ കൂടുതൽ പരാതികളാണ് ലഭിച്ചിരിക്കുന്നത്.