തീപിടിത്തത്തിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ വിവാദം

single-img
26 August 2020

സംസ്ഥാനത്തെ പ്രോട്ടോകോൾ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് പൊതുഭരണ പൊളിറ്റിക്കൽ വിഭാഗത്തിലാണ്. സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തം അത്കൊണ്ട് ഒക്കെ തന്നെയാണ് ഇത്രെയേറെ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചതും. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫിസിനോടു ചേർന്നാണ് പ്രോട്ടോകോൾ വിഭാഗം. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിനെ മെയിൻ ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന നോർത്ത് സാൻവിച്ച് ബ്ലോക്കിലാണ് പ്രോട്ടോകോൾ വിഭാഗം വർഷങ്ങളായി പ്രവർത്തിക്കുന്നത്.

5 അസിസ്റ്റൻറുമാരും 1 സെക്ഷൻ ഓഫിസറും, അസി.പ്രോട്ടോകോൾ ഓഫിസറും (സെക്ഷൻ ഓഫിസർ), അഡീ പ്രോട്ടോകോൾ ഓഫിസറും (അണ്ടർ സെക്രട്ടറി), സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസറും (ഡെപ്യൂട്ടി, ജോയിൻറ് സെക്രട്ടറി), ജോയിൻറ് ചീഫ് പ്രോട്ടോകോൾ ഓഫിസറും അടങ്ങുന്നതാണ് പ്രോട്ടോകോൾ വിഭാഗം. ചീഫ് പ്രോട്ടോകോൾ ഓഫിസർ ചീഫ് സെക്രട്ടറിയാണ്.

ഗവർണർമാരുടെയും മന്ത്രിസഭയുടേയും സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ വിഭാഗത്തിലാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സർക്കാരിന്റെ അതിഥികളെത്തുമ്പോൾ സ്വീകരിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതും അവർക്കു വേണ്ട സൗകര്യമൊരുക്കുന്നതുമൊക്കെ ഈ വിഭാഗമാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ, കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയിലും ഈ വിഭാഗം തീരുമാനമെടുക്കാറുണ്ട്.

മന്ത്രിമാർ സ്വന്തം ചെലവിലോ, മറ്റുള്ളവരുടെ ചെലവിലോ വിദേശത്തു സന്ദര്‍ശനം നടത്തുകയാണെങ്കിൽ അക്കാര്യം പ്രോട്ടോകോൾ വിഭാഗം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച് അനുവാദം വാങ്ങണം എന്നുണ്ട് . വിദേശത്തുനിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്ന പൊളിറ്റിക്കൽ 1 അതായത് ഇൻകമിങ് വിസിറ്റ് ഈ വിഭാഗമാണ് കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതിഥികളെത്തുന്നതിനു മുൻപ് കേന്ദ്രവിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളിൽനിന്ന് അനുമതി തേടേണ്ടതുണ്ട്. ലൈഫ് മിഷന്റെ ഭാഗമായി വിദേശത്തുനിന്ന് ആളുകളെത്തി കരാർ ഒപ്പിടുന്നതിനു മുൻപ് അനുവാദം വാങ്ങിയിരുന്നോ എന്ന കാര്യമാണ് എൻഐഎ പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച ഫയലുകൾ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. തീപിടിത്തം രാഷ്ട്രീയവിവാദമായതിനു കാരണവും ഇതാണ്.

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രോട്ടോകോൾ വിഭാഗത്തിലാണ്. കോൺസുലേറ്റിന്റെ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഈ വിഭാഗത്തെ ബന്ധപ്പെടണം. ഇവിടെ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾക്കു വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടണം. കോൺസൽ ജനറലിനു പുറത്തെ പരിപാടികളിൽ പങ്കെടുക്കുന്നതിനു പ്രോട്ടോകോള്‍ വിഭാഗത്തിന്റെ അനുമതി ആവശ്യമാണ്.

സെക്രട്ടേറിയറ്റിലെ മറ്റു വിഭാഗങ്ങളിലെ ഫയൽ സൂക്ഷിക്കുന്നത് പഴയ അസംബ്ലി ഹാളിനോട് ചേർന്ന റെക്കോർഡ് റൂമിലാണെങ്കിൽ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ രഹസ്യസ്വഭാവം സൂക്ഷിക്കാൻ പ്രോട്ടോകോൾ വിഭാഗത്തിൽതന്നെയാണു സൂക്ഷിക്കുന്നത്. സംസ്ഥാനത്തെ ആദ്യമന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങൾ മുതലുള്ള ഫയലുകൾ ഈ വിഭാഗത്തിലുണ്ട്. ഇത്തരം പ്രാധാന്യമൊക്കെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷവും രംഗത്തെത്തിയത്. സെക്രട്ടേറിയറ്റ് പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്തം കേസ് അട്ടിമറിക്കാനും തെളിവുനശിപ്പിക്കാനും നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന ഉറച്ച നിലപാടിൽ പ്രതിപക്ഷം. തീപിടിത്തം എന്‍ഐഎ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു.