സ്വകാര്യ ലാബുകൾക്ക് `വാക്ക് ഇൻ കോവിഡ് ടെസ്റ്റ്´ പരിശോധനയ്ക്ക് അനുമതി
സംസ്ഥാനത്ത് സർക്കാർ അംഗീകൃത സ്വകാര്യ ലാബുകൾക്ക് വാക്ക് ഇൻ കോവിഡ് ടെസ്റ്റിന് അനുമതിയായി. സ്വമേധയാ വരുന്ന ആർക്ക് വേണമെങ്കിലും ’വാക്ക് ഇൻ കോവിഡ് ടെസ്റ്റ്’ നടത്താൻ അനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ് പരിശോധന നടത്താവുന്നതാണ്. ഇപ്രകാരം ചെയ്യുന്നതിലൂടെ രോഗ വിവരം നേരത്തെ കണ്ടെത്തുന്നതിനും ഫലപ്രദമായ ചികിത്സ ഉടൻ ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആർടിപിസിആർ, എക്സ്പെർട്ട് നാറ്റ്, ട്രൂനാറ്റ്, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് തുടങ്ങിയ കോവിഡ് പരിശോധനകൾ സർക്കാർ നിശ്ചയിച്ച നിരക്കിൽ നടത്താൻ സ്വകാര്യ ആശുപത്രികൾക്കും ലബോറട്ടറികൾക്കും അനുമതി നൽകിയിരുന്നു.
ഇതിന് പിന്നാലെ ’വാക്ക് ഇൻ കോവിഡ് ടെസ്റ്റ്’ നടത്താനുള്ള അനുമതിയ്ക്കായി പലരും മുന്നോട്ടു വന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സ്വകാര്യ ലാബുകളിൽ വാക്ക് ഇൻ കോവിഡ് പരിശോധനയ്ക്കുള്ള അനുമതി നൽകിയത്.