സ്വകാര്യഭാഗങ്ങളിൽ ബാറ്റൺ കൊണ്ട് കുത്തി, മാറിടത്തിൽ കടന്ന് പിടിച്ചു: ജാമിയ മിലിയ സർവ്വകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട്

single-img
12 August 2020

പൌരത്വഭേദഗതി ബില്ലിനെതിരെയുള്ള ഫെബ്രുവരി 10ന് ജാമിയ നഗറിൽ നടന്ന പ്രതിഷേധത്തിനിടെ 45 ജാമിയ മില്ലിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ നേർക്ക് ഡൽഹി പോലീസിന്റെ ഭാഗത്തുനിന്ന് ലൈംഗിക അതിക്രമം ഉണ്ടായതായി വസ്തുതാന്വേഷണ റിപ്പോർട്ട്. നാഷണൽ ഫെഡറേഷൻ ഫോർ ഇന്ത്യൻ വുമൺ (NFIW) ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.

പൌരത്വ ഭേദഗതി ബിൽ, പൌരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യ രജിസ്റ്റർ എന്നിവയ്ക്കെതിരായി സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന വിദ്യാർത്ഥികളെയും സ്ഥലവാസികളെയും പോലീസ് അതിക്രൂരമായി മർദ്ദിച്ചത് ദേശേഎയതലത്തിൽ ചർച്ചയായിരുന്നു. NFIW റിപ്പോർട്ട് പ്രകാരം 30 പുരുഷന്മാരുടെയും 15 സ്ത്രീകളുടെയും സ്വകാര്യഭാഗങ്ങൾക്ക് നേരെ പോലീസ് ആതിക്രമം ഉണ്ടായി.

“പുരുഷ പോലീസ് ഉദ്യോഗസ്ഥർ സ്ത്രീകളുടെ മാറിടത്തിൽ കടന്നുപിടിയ്ക്കുകയും വസ്ത്രം വലിച്ചുകീടാൻ ശ്രമിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും, സ്വകാര്യ ഭാഗത്ത് ബാറ്റൺ കൊണ്ട് കുത്തുകയും ചെയ്തു. കുറഞ്ഞത് 15 സ്ത്രീകൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്.”

റിപ്പോർട്ട് പറയുന്നു.

അക്രമത്തിന് ആഴ്ചകൾക്ക് ശേഷവും ഇവർക്ക് രഹസ്യഭാഗങ്ങളിൽ വേദനയുണ്ടായിരുന്നു. പലർക്കും രക്തസ്രാവം ഉണ്ടായി. 16 വയസുമുതൽ 60 വയസുവരെയുള്ള സ്ത്രീകൾ ഇത്തരം അതിക്രമത്തിനിരയായവരുടെ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. പുരുഷന്മാർക്കെതിരെയുള്ള അക്രമങ്ങളും ഇതേ അളവിൽ തീവ്രതപുലർത്തിയതായി റിപ്പോർട്ട് പറയുന്നു. നാഭിപ്രദേശത്തും മലദ്വാരത്തിലും ഗുരുതരമായി പരിക്കേറ്റവരുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

സമാധാനപരമായി പ്രതിഷേധിച്ചുകൊണ്ടിരുന്ന തങ്ങൾക്ക് നേരെ പോലീസ് രാസവാതകങ്ങൾ പ്രയോഗിച്ചതായും ഇരകൾ ആരോപിക്കുന്നു . തങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിൽ പോലീസിനോടൊപ്പം വ്യാജ പോലീസ് യൂണിഫോമിട്ട ഗുണ്ടകളും ഉണ്ടായിരുന്നതായി ജാമിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. NFIW നിലവിൽ നയിക്കുന്ന സാമൂഹികപ്രവർത്തകയായ അരുണ റോയ് പ്രസ് കോൺഫറൻസ് നടത്തിയാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അരുണ ആസിഫ് അലി ഈ സംഘടനയുടെ ഭാഗമായിരുന്നു. നിലവിലെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇത്തരം സ്വതന്ത്ര വസ്തുതാന്വേഷണങ്ങൾ കൂടുതൽ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെപറ്റിയും അരുണ റോയ് പ്രസ് കോൺഫറൻസിൽ പറഞ്ഞു.