അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം; ശിവസേന ഒരു കോടി രൂപ നൽകി
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ശിവസേന ഒരു കോടി രൂപ സംഭാവന നല്‍കിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് അറിയിച്ചു.ക്ഷേത്ര നിര്‍മ്മാണത്തിന് ശിവസേനയുടെ സ്ഥാപകനും തന്റെ പിതാവുമായ ബാല്‍ താക്കറെ ക്ഷേത്ര നിര്‍മാണത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് വാക്കു നല്‍കിയിട്ടുളളതാണെന്നും അതിനുള്ള പണം ജൂലായ് 27-ന് തന്നെ കൈമാറിയതായും താക്കറെ ട്വീറ്റില്‍ അറിയിക്കുകയായിരുന്നു
മഹാരാഷ്ട്ര യില്‍ സംസ്ഥാനസര്‍ക്കാര്‍ നൂറു ദിവസം പിന്നിട്ടതിന്റെ ഭാഗമായി മാര്‍ച്ചില്‍ ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിച്ചിരുന്നു. ഈ സമയം ക്ഷേത്ര നിര്‍മാണത്തിനായി ഒരു കോടി രൂപ നല്‍കുമെന്ന് അവിടെ വെച്ച് ഉദ്ധവ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയത്തില്‍ ബിജെപിയുമായുളള സഖ്യം ഉപേക്ഷിച്ചെങ്കിലും ഹിന്ദുത്വയോട് തങ്ങളെന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും താക്കറെ വ്യക്തമാക്കി.
അതേസമയം, രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും എന്ന് ഉറപ്പായി. അയോധ്യയില്‍ ഈ മാസം 5 ന് ശിലാസ്ഥാപനം നടത്താനുള്ള ക്ഷണം പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു കഴിഞ്ഞു.