കീം പരീക്ഷാ കേന്ദ്രത്തിലെ തിരക്ക്: കണ്ടാലറിയുന്ന 600 പേര്‍ക്കെതിരെ കേസെടുത്തു

single-img
19 July 2020

തിരുവനന്തപുരത്ത് കീം എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ കണ്ടാലറിയുന്ന 600 പേര്‍ക്കെതിരെ കേസെടുത്തു. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് കീം പ്രവേശന പരീക്ഷ കഴിഞ്ഞ് സാമൂഹിക അകലം പാലിക്കാതെ വിദ്യാര്‍ഥികള്‍ പുറത്തേക്ക് വരികയും, പുറത്ത് മാതാപിതാക്കള്‍ കൂട്ടും കൂടി നില്‍ക്കുകയും ചെയ്തിരുന്നത് വലിയ വാർത്തയായിരുന്നു. 

കോവിഡ് ഭീഷണിക്ക് ഇടയിലും വ്യാഴാഴ്ചയാണ്  എഞ്ചിനിയറിങ്, ഫാര്‍മസി കോഴ്‌സുകള്‍ക്കായുള്ള കീം പരീക്ഷ സര്‍ക്കാര്‍ നടത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷ എന്നാണ് സര്‍ക്കാര്‍ വാദിച്ചത് എങ്കിലും പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ചിത്രങ്ങള്‍ വിവാദമായി.

മെഡിക്കല്‍ കോളെജ്, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലായി കണ്ടാല്‍ അറിയുന്ന 300 വീതം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം കോട്ടന്‍ഹില്‍സ് സ്‌കൂളിന് മുന്‍പില്‍ സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് എതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.