താനും തന്റെ കുടുംബവും ആത്മഹത്യ ചെയ്യും: സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചാനലിൽ

single-img
9 July 2020

മാധ്യമവാർത്തകൾ തന്നെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്ന് സ്വപ്ന സുരേഷ്. 24 ന്യൂസ് ചാനലിലാണ് ശബ്ദരേഖയായി സ്വപ്നയുടെ പ്രതികരണം.

താൻ സ്വർണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന് സ്വപ്ന വിശദീകരിക്കുന്നു. തന്നെ യു എ ഇ കോൺസുലേറ്റിൽ നിന്നും പിരിച്ചുവിട്ടിട്ടില്ല. താൻ രാജിവെച്ചതിന് ശേഷം അവർക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗേജിന്റെ ക്ലിയറൻസ് താമസിച്ചപ്പോൾ അതിന്റെ കാരണം അന്വേഷിക്കാൻ തന്നോട് ആവശ്യപ്പെട്ടത് കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ നിന്നാണെന്നും അവർ പറയുന്നു. കോൺസുലേറ്റിലെ കാർഗോ ഡിപ്പാർട്ട്മെന്റിൽ താൻ ജോലി ചെയ്തിട്ടില്ല. കോൺസുലേറ്റിന്റെ നിർദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറയുന്നു.

കോൺസുലേറ്റ് ജനറലിന്റെ നിർദ്ദേശപ്രകാരം താൻ കസ്റ്റംസ് ഉദ്യോഗസ്ഥനായ രാമമൂർത്തിയെ ഒരു പ്രാവശ്യം വിളിച്ചിരുന്നു. മറ്റൊരു ബന്ധവും തനിക്ക് ഇതുമായി ഇല്ലെന്നും സ്വപ്ന പറയുന്നു.

തന്നെ ബോൺ ക്രിമിനലെന്നും പ്രോസ്റ്റിറ്റ്യൂട്ടെന്നും മാധ്യമങ്ങൾ വിളിച്ചുവെന്നും സ്വപ്ന സുരേഷ് പറയുന്നു. ജോലിയില്ലാത്ത അനിയൻ, രോഗിയായ അമ്മ, രണ്ട് മക്കൾ എന്നിവരുമായി വാടകവീട്ടിൽ കഴിയുന്ന ഒരു പാവമാണ് താനെന്നും അവർ പറഞ്ഞു.

യു എ ഇ കോൺസുലേറ്റ് ജനറലിന്റെ അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി എന്ന നിലയിൽ ഉള്ള ജോലികൾ മാത്രമാണ് താൻ ചെയ്തിരുന്നത്. ചിത്രങ്ങളിൽ താൻ നിന്നത് മുഖ്യമന്ത്രിയുടെ പുറകിലായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന യു എ ഇ കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിന്റെ സമീപത്ത് തന്നെ ഉണ്ടാകുക എന്നത് തന്റെ ജോലിയാണ്. ജോലിയുടെ ഭാഗമായിട്ട് മാത്രമേ മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ആയവരുമായി ബന്ധപ്പെട്ടിട്ടുള്ളൂ എന്നും സ്വപ്ന കൂട്ടിച്ചേർത്തു.

സ്പേസ് പാർക്കിൽ ജോലികിട്ടിയിട്ടും താൻ യുഎഇ കോൺസുലേറ്റ് ജനറലിന്റെ ജോലി താൻ തുടർന്നത് യുഎഇ എന്ന രാജ്യത്തോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്. താൻ ജനിച്ച് വളർന്നത് ആ രാജ്യത്താണെന്നും സ്വപ്ന പറഞ്ഞു.

താനും തന്റെ കുടുംബവും ആത്മഹത്യ ചെയ്യുമെന്നും അതിന്റെ ഉത്തരവാദികൾ ആരോപണമുന്നയിച്ച ഓരോരുത്തരുമായിരിക്കുമെന്നും സ്വപ്ന പറഞ്ഞു. സ്വർണ്ണക്കടത്ത് കേസ് ശരിക്കും അന്വേഷിച്ച് തെളിയിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.