സ്വർണ്ണക്കടത്ത്: ട്രേഡ് യൂണിയൻ നേതാവ് ഹരിരാജിൻ്റെ വീട്ടിൽ പരിശോധന നടക്കുന്നു
ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയെത്തിയ സ്വര്‍ണം പിടികൂടിയ കേസിൽ ഹരിരാജിൻ്റെ വീട്ടിൽ പരിശോധന നടക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം വിളിച്ചത് കൊച്ചി സ്വദേശിയായ ഹരിരാജായിരുന്നു എന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഞാറയ്ക്കല്‍ സ്വദേശിയായ ട്രേഡ് യൂണിയന് നേതാവാണ് വിളിച്ചതെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിരുന്നു. പിടികൂടിയ പായ്ക്കറ്റിനു നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ‘പണിതെറിക്കു’മെന്ന് ഇദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ന്യൂസ് 18 ആണ് ഇൗ വാർത്ത റിപ്പോർട്ട് ചെയ്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വഴങ്ങാതായതോടെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ഹരിരാജ് നേരിട്ട് ഇടപെടുത്തിയെന്നും വ്യക്തമായി. സ്വര്‍ണമെത്തിയ പാഴ്സല്‍ പൊട്ടിച്ചു പരിശോധിക്കും മുന്‍പു യുഎഇയിലേക്കു തിരികെ അയപ്പിക്കാനും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ശ്രമം നടത്തി. ഇടപെടല്‍ ഇത്ര ശക്തമായപ്പോഴാണ്, നയതന്ത്ര പാഴ്സലില്‍ സ്വര്‍ണം പോലെ അനധികൃതമായി എന്തോ ഉണ്ടെന്ന രഹസ്യവിവരം കസ്റ്റംസ് സ്ഥിരീകരിക്കുന്നത്.
ഇതിൻ്റെ ഭാഗമായാണ് ഇന്നു രാവിലെ മുതൽ പരിശോധന നടക്കുന്നത്.