കോവിഡ്: എറണാകുളത്തെ ഉറവിടമറിയാത്ത കേസുകള്‍ കണ്ടെത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘം
എറണാകുളം ജില്ലയിലെ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ രോഗ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ ചുമതലപ്പെടുത്തിയതായി കളക്ടര്‍ എസ് സുഹാസ്. ഇപ്പോൾ ഏഴു രോഗികളുടെ രോഗ ഉറവിടമാണ് കണ്ടെത്താനുള്ളത്.
ജില്ലയിലെ രണ്ടാമത്തെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ഹൃദ്രോഗ ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും എറണാകുളം ജനറല്‍ ആശുപത്രിയിലെ നിലവിലെ സ്ഥിതി ആശങ്കാജനകമല്ലെന്നും കളക്ടര്‍ അറിയിച്ചു.
ഈ വ്യക്തിക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപതിയിലെ കാര്‍ഡിയാക് ഐസിയുവും പുരുഷന്‍മാരുടെ വാര്‍ഡും ക്വാറന്റീനാക്കിയിരുന്നു. നിലവിൽ അടുത്ത ദിവസം തന്നെ ആശുപത്രിയുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ പുനരാരംഭിക്കും.
ഇപ്പോൾ ജില്ലയില്‍ ശരാശരി 950-1200നും ഇടയില്‍ സാമ്പിളുകള്‍ ദിവസേന പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. അതേപോലെ കളമശേരി മെഡിക്കല്‍ കോളേജില്‍ ശരാശരി 250 സാമ്പിളുകളും മൂന്ന് സ്വകാര്യ ആശുപത്രികളില്‍ ആയി 70 സാമ്പിളുകളും ജില്ലയിലെ സ്വകാര്യ ലാബുകളില്‍ 600ഓളം സാമ്പിളുകളും പരിശോധിക്കുന്നുണ്ട്.
അതിന് പുറമെയാണ് വിമാനത്താവളത്തില്‍ 1500-2000 വരെ ആന്റിബോഡി പരിശോധനകളും 70ഓളം ആന്റിജന്‍ ടെസ്റ്റുകളും നനടത്തുന്നത്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളിലും ആന്റിജന്‍ പരിശോധന ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു ആര്‍ടിപിസിആര്‍ ഉപകരണം കൂടി വരും ദിവസങ്ങളില്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം ആരംഭിക്കും എന്നും അദ്ദേഹം അറിയിച്ചു.