കൊവിഡ് : എറണാകുളം ജില്ലയിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടർ
കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് രോഗബാധ കൂടുതൽ പേര്‍ക്ക് സ്ഥിരീകരിച്ചെങ്കിലും എറണാകുളം ജില്ലയിൽ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജില്ലാ കളക്ടർ എസ് സുഹാസ്. എറണാകുളം ജില്ലയില്‍ ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ആവശ്യമില്ല. കൊച്ചിയിലെ മാർക്കറ്റിൽ നിന്നുള്ളവരുടെ സ്രവ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി വരുന്നത് ആശ്വാസകരമാണ്എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താൻ കഴിയാതിരുന്നവരില്‍ രണ്ടു രോഗികളുടെ ഉറവിടം സംബന്ധിച്ച് ഏകദേശം ധാരണയായിട്ടുണ്ട്. ഇവരുടെ ഉറവിടം ഉടൻ സ്ഥിരീകരിക്കുമെന്നും മറ്റ് രോഗികളുടെയും രോഗ ഉറവിടം ഉടൻ കണ്ടെത്തുമെന്നും കളക്ടർ മാധ്യമംഗലെ അറിയിച്ചു.
കൊച്ചിയിലെ നിയന്ത്രിത മേഖലയിൽ ഉള്ള ഹോട്ടലിൽ താരസംഘടനയുടെ യോഗം നടന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നും നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചു. നിലവില്‍ സാമൂഹിക വ്യാപന ഭീതി നിലനിൽക്കെ കൊച്ചി നഗരത്തിൽ കർശന നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. കൊച്ചി നഗരത്തിലെ എട്ട് ഡിവിഷനുകൾ അടച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം മാർക്കറ്റ് അടച്ചതിന് പിന്നാലെ ആലുവ നഗരത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തി.