ട്രംപിനെതിരെ അറസ്റ്റ് വാറണ്ട്; കൊലപാതകക്കുറ്റവും തീവ്രവാദക്കുറ്റവും ചുമത്തി ഇറാന്‍

single-img
29 June 2020

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കാമന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറണ്ടുമായി ഇറാന്‍. ഇറാനിലെ തെഹ്‌രാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസിമര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ട്രംപിന് പുറമേ സുലൈമാനിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 30 പേര്‍ക്കെതിരെയുംകൊലപാതകക്കുറ്റവും തീവ്രവാദക്കുറ്റവും ചുമത്തുമെന്നും ഇദ്ദേഹം അറിയിച്ചു. അമേരിക്കയുടെ പ്രസിഡന്റായി ട്രംപിന്റെ പ്രസിഡന്റ് കാലാവധി കഴിഞ്ഞാലും കേസില്‍ വിചാരണ നടത്തുമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ട്രംപിനൊപ്പം കുറ്റം ചുമത്തുന്ന ബാക്കി 30 പേരെ പറ്റിയുള്ള വിവരം പുറത്തു വിട്ടിട്ടില്ല. ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്‍ അന്താരാഷ്ട്ര ക്രമിനല്‍ പോലീസ് ഓര്‍ഗനൈസേഷനായ ഇന്റര്‍പോളിനോട് സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഉന്നതരുടെ അറസ്റ്റിനായി ഇന്റര്‍പോള്‍ നല്‍കുന്ന റെഡ് നോട്ടീസ് നല്‍കണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടത്. ഇറാനില്‍ നിന്നും ഔദ്യോഗികമായി ഒരു അഭ്യര്‍ത്ഥന ലഭിച്ചാല്‍ ഇന്റര്‍പോള്‍ കമ്മിറ്റി യോഗം ചേരും.നിലവിലെ രാഷ്ട്രീയ പരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഇന്റര്‍പോളിന് അനുമതിയില്ലാത്തിനാല്‍ ഇറാന്റെ അഭ്യര്‍ത്ഥന ഒരുപക്ഷെ ഇന്റര്‍പോള്‍ സ്വീകരിക്കാനിടയില്ല.

അഭ്യര്‍ത്ഥന സ്വീകരിച്ചാലും ഇന്റര്‍പോള്‍ നോട്ടീസിന് അറസ്റ്റിനായി രാജ്യങ്ങളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. എന്നിരുന്നാലും നേതാക്കളുടെ യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇത് വഴി സാധിക്കും. ഈ വര്‍ഷം ജനുവരി മൂന്നിനാണ് ഇറാനിയന്‍ രഹസ്യ സേനാ കമാന്‍ഡറായ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.