വിശപ്പിനേക്കാൾ വലുതല്ല കൊറോണ: ഉത്തർപ്രദേശിൽ തിരിച്ചെത്തിയവർ ജോലി തേടി ട്രയിൻ കയറുന്നു
കോവിഡിനെ തുടർന്നു ഉത്തർപ്രദേശിൽ മടങ്ങിയെത്തിയ തൊഴിലാളികൾ അന്യസംസ്ഥാനത്തേക്കു പോകാൻ തയ്യാറെടുക്കുന്നു. കോവിഡിനെ തുടർന്നു മടങ്ങിയെത്തിയ 30 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളിൽ ചിലരാണ് ഇപ്പോൾ മടങ്ങുന്നത്. മഹാരാഷ്ട്രയിലേക്കും പശ്ചിമ ബംഗാളിലേക്കും ഗുജറാത്തിലേക്കുമാണ് തൊഴിലാളികൾ ജോലി തേടി വീണ്ടും വണ്ടി കയറുന്നത്.
രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുമ്പോഴാണ് തൊഴിലാളികൾ ജോലി അന്വേഷിച്ച് സ്വന്തം നാട്ടിൽനിന്നും മടങ്ങുന്നത്. യുപിയിൽ തൊഴിലുകളുടെ അഭാവത്തിലാണ് മറ്റ് നാടുകളിലേക്ക് മടങ്ങുന്നതെന്ന് തൊഴിലാളികളിൽ ചിലർ പറഞ്ഞു. യുപിയിൽ തൊഴിൽ ഉണ്ടായിരുന്നെങ്കിൽ താൻ സ്വന്തം നാട്ടിൽനിന്നു മഹാരാഷ്ട്രയിലേക്ക് മടങ്ങില്ലായിരുന്നുവെന്ന് തൊഴിലാളിയായ അൻസാരി വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ പറയുന്നു.
വിശപ്പിനേക്കാൾ ഭേദം കൊറോണ വൈറസാണ്. തന്റെ കന്പനി ഇപ്പോൾ പ്രവൃത്തിക്കുന്നില്ല. എന്നാൽ തനിക്കുപറ്റിയ ജോലി അവിടെ കിട്ടുമോ എന്ന് അന്വേഷിക്കണം. തന്റെ കുട്ടികൾ കോവിഡ് ബാധിച്ച് മരിക്കുന്നതിനേക്കാൾ നല്ലത് താൻ മരിക്കുന്നതാണെന്നും അൻസാരി എൻഡിടിവിയോട് പറഞ്ഞു.
കോൽക്കത്തിയിലെ ഒരു സ്ഥാപനത്തിൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന പ്രസാദ് എന്ന വ്യക്തി ബംഗാളിലേക്ക് മടങ്ങുകയാണ്. ഹോളിക്ക് താൻ വീട്ടിലെത്തിയതായിരുന്നു. ലോക്ക്ഡൗണ്മൂലം താൻ ഇവിടെ കുടുങ്ങി. തന്റെ അഞ്ച് മക്കളും ഭാര്യയുമുള്ള കുടുംബത്തെ പോറ്റാൻ താൻ കോൽക്കത്തയിലേക്ക് മടങ്ങുകയാണെന്നും പ്രസാദ് പറഞ്ഞു.