ആ കുടുംബത്തെ വേട്ടയാടാതിരുന്നുകൂടേ?; സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസിനോട് മുഖ്യമന്ത്രി
നിപക്കെതിരെയുള്ള പോരാട്ടത്തിൽ അന്തരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിനെതിരെ സമരം നടത്തിയ കോണ്‍ഗ്രസിനെതിരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. സിസ്റ്റർ ലിനിയുടെ കുടുംബത്തിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ് എന്ത് പ്രതിപക്ഷ ധര്‍മ്മമാണ് നിര്‍വഹിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം ലിനിയുടെ ഭര്‍ത്താവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തിയതിനെ വിമർശിച്ചു.
ലിനിയുടെ ജീവത്യാഗത്തെ കണ്ണീരോടെയാണ് ലോകം കണ്ടത്. സംസ്ഥാനത്തിനായി നിപ്പക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിയാണ് ആ സഹോദരി. അവരുടെ കുടുംബത്തെ നമ്മുടെ കുടുംബം എന്ന നിലയിലാണ് എല്ലാവരും കാണുന്നത്. ഈ സംസ്ഥാനമാകെ അങ്ങനെയാണ് കാണുന്നത്. അതിനെ നിങ്ങൾ അംഗീകരിക്കണം എന്ന് നിര്‍ബന്ധമില്ല എന്നാലും ആ കുടുംബത്തെ വേട്ടയാടാതിരുന്നുകൂടേ. എന്ന് മുഖ്യമന്ത്രി ചോദിച്ചു.
എന്തിനുവേണ്ടിയാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈ ക്രൂരത എന്നതാണ് ആശ്ചര്യകരം. സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി കാലത്ത് തന്റെ കൂടെനിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരന്‍ പറഞ്ഞു എന്ന കാരണത്താലാണ് ഈ പ്രതിഷേധം.
ഇവിടെ നമ്മുടെ സഹോദരങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴും എന്ന ഭയപ്പെട്ട നിപ്പയെന്ന മാരക രോഗത്തെ ചെറുത്തുതോല്‍പ്പിച്ചു എന്ന അനുഭവമോര്‍ക്കുമ്പോള്‍ കണ്‍മുന്നില്‍ തെളിയുന്ന ആദ്യമുഖം ലിനിയുടേതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ വ്യാപന സമയം അതിനെ ചെറുക്കാനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കാനും ഏര്‍പ്പെട്ട പ്രവര്‍ത്തനത്തില്‍ ആരോഗ്യമന്ത്രി മുന്നില്‍ തന്നെയുണ്ടായിരുന്നു എന്നത് നാടാകെ അംഗീകരിക്കുന്ന വസ്തുതയാണെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ആ കുടുംബത്തിന് എല്ലാ സുരക്ഷിതത്വവും ഈ നാട് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.