എല്ലാവർക്കും ഇൻ്റർനെറ്റ് സാധ്യമാക്കാൻ കെ- ഫോണ്‍; പദ്ധതിക്ക് ഡിസംബറിൽ തുടക്കം കുറിക്കും: മുഖ്യമന്ത്രി

single-img
13 June 2020

രാജ്യത്ത് ഇന്റര്‍നെറ്റ് പൗരൻ്റെ അവകാശമാക്കി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം എന്ന ഖ്യാതിയോടെയാണ് സംസ്ഥാനത്തെ ഐടി മേഖല നാലു വർഷം കുതിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടൊപ്പം എല്ലാവർക്കും ഇൻ്റർനെറ്റ് സാധ്യമാക്കാൻ കെ-ഫോണ്‍ എന്ന ബൃഹത് പദ്ധതിയും നടപ്പാക്കുകയാണ്. ഡിസംബറിൽ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെമ്പാടും 2000 സൗജന്യ വൈഫൈ കേന്ദ്രങ്ങളും സർക്കാർ ഒരുക്കി. കേരളത്തിന്റെ സ്വന്തം കമ്പ്യൂട്ടര്‍ ‘കോക്കോണിക്സ് ‘ ആരംഭിക്കാനും വിപണിയിൽ എത്തിക്കാനും കഴിഞ്ഞത് ഐടി യിലെ പ്രധാന നേട്ടമാണ്. സാങ്കേതിക മേഖലയിലെ പഠനത്തിന് ഡിജിറ്റല്‍ സര്‍വ്വകലാശാല ആരംഭിക്കാനുള്ള തീരുമാനവും ഈ മേഖലയിലെ പ്രധാന ചുവടുവെപ്പാണ് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

ഐ ടി പാര്‍ക്കുകളിലും വൻകുതിപ്പാണ് കഴിഞ്ഞ നാലു വർഷം ഉണ്ടായത്. ഭൗതിക സാഹചര്യങ്ങളിലുണ്ടാക്കിയ മാറ്റത്തിൻ്റെ ഭാഗമായി കേരളത്തിലേക്ക് അന്താരാഷ്ട്രാ കമ്പിനികളുടെ ഒഴുക്കായിരുന്നു. നിസാന്‍, ടെക് മഹീന്ദ്ര, എച്ച് ആന്റ് ആര്‍ ബ്ലോക്ക്, ടോറസ് ഡൗണ്‍ ടൗണ്‍, ടെറാനെറ്റ്, ബൈജൂസ് തുടങ്ങിയ കമ്പനികള്‍ കേരളത്തിലെത്തി.

വിവിധ ഐ ടി പാർക്കുകളിൽ പുതുതായി എത്തിയത് മുന്നൂറോളം കമ്പിനികളാണ്. 88 ലക്ഷം സ്ക്വയര്‍ഫീറ്റ് ഐ ടി സ്പേസാണ് അധികമായി ഒരുങ്ങുന്നത്. ഐ ടിയുടെ കുതിപ്പിന് ഊര്‍ജ്ജമേകാന്‍ ടെക്നോസിറ്റിയും യാഥാർത്ഥ്യത്തിലേക്ക് എത്തുന്നു. ടിസിഎസ്, IIITMK, സൺടെക്, സ്പേസ് പാർക്ക് തുടങ്ങിയ അനവധി പദ്ധതികളാണ് ടെക്നോസിറ്റിയിൽ പുരോഗമിക്കുന്നത്. കോവിഡ് – 19 ൻ്റെ പശ്ചാത്തലത്തിൽ ഐ ടി മേഖലയെ സംരക്ഷിക്കാനുള്ള പദ്ധതികൾക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി അറിയിക്കുന്നു.