ബിജെപി നേതാക്കളുടെ പരാതി; എഷ്യാനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഡൽഹിയിൽ പോലീസ് കേസെടുത്തു
കേന്ദ്ര സര്‍ക്കാരിനെയും സംഘപരിവാറിനെയും വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടത്തോടെ കേസെടുത്തതായി റിപ്പോര്‍ട്ട്. ബിജെപി നേതാക്കള്‍ നല്‍കിയ പരാതിയില്‍ എഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് വ്യാപകമായി കേസെടുത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ചാനല്‍ നടത്തിയ ഡല്‍ഹി കലാപ റിപ്പോര്‍ട്ടിങ്ങില്‍ ഡല്‍ഹി റിപ്പോര്‍ട്ടര്‍ പി ആര്‍ സുനില്‍, ഡൽഹി കോ‐ഓർഡിനേറ്റിങ് എഡിറ്റർ പ്രശാന്ത് രഘുവംശം, എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, എഡിറ്റർ എം ജി രാധാകൃഷ്‌ണൻ എന്നിവരെ പ്രതികളാക്കിയാണ് ഡൽഹി ആർ കെ പുരം പോലീസ് കേസെടുത്തത്.
സമൂഹത്തില്‍ മതസ്‌പർദ്ധ വളര്‍ത്തല്‍, കലാപത്തിന് പ്രേരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ബിജെപി നേതാവായ പുരുഷോത്തമൻ പാലയാണ് പരാതി നല്‍കിയത്. മലയാളികളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ സ്വാതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരെയും ദ വയര്‍ ഓണ്‍ ലൈന്‍ സ്ഥാപക എഡിറ്റര്‍ സിദ്ധാര്‍ഥ് വരദരാജിനെതിരെയും കേസെടുത്തിട്ടുണ്ട്.
ബിജെപിയുടെ വക്താവ് നവീൻ കുമാറിന്‍റെ പരാതിയിൽ ഡൽഹി ക്രൈംബ്രാഞ്ച് ആണ് വിനോദ് ദുവയ്‌ക്കെതിരെ കേസെടുത്തത്. അദ്ദേഹത്തിന്റെ ‘വിനോദ് ദുവെ ഷോ’ എന്ന യൂ ട്യൂബ് പരിപാടിക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കുറിച്ചുള്ള പരാമര്‍ശത്തിന്‍റെ പേരിലാണ് സിദ്ധാര്‍ഥ് വരദരാജിനെതിരെ കേസെടുത്തത്.