കൃത്യം ചെയ്തത് 23കാരൻ: വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിലായി

single-img
4 June 2020

കോട്ടയം പാറപ്പാടം താഴത്തങ്ങാടിയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിലായി. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലാണ് ( 23) അറസ്റ്റിലായത്. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കോട്ടയം എസ്പി ജയദേവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. 

തിങ്കളാഴ്ച വൈകുന്നേരമാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷീബയുടെ അയല്‍വാസിയാണ് ബിലാല്‍. പെട്ടെന്നുളള പ്രകോപനം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് വഴിത്തിരിവായത്.

ബിലാലും ഷീബയുടെ കുടുംബവും പരിചയക്കാരാണ്. ഈ പരിചയം മുതലാക്കിയാണ് ബിലാല്‍ രാവിലെ വീട്ടില്‍ എത്തിയത്. മോഷണശ്രമം തടയാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണം. ആദ്യം ഭര്‍ത്താവിനെയാണ് ആക്രമിച്ചത്. തുടര്‍ന്നാണ് ഷീബയ്ക്ക് നേരെ ആക്രമണം നടന്നത്. ടീപോയ് ഉപയോഗിച്ചാണ് പ്രതി ഷീബയെ ആക്രമിച്ചത്. ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ ടീപോയി ഒടിഞ്ഞതിനെ തുടര്‍ന്ന് ഒടിഞ്ഞ ഭാഗം ഉപയോഗിച്ച് വീണ്ടും ആക്രമിച്ച് മരണം ഉറപ്പാക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. 

ഷീബയുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നും പ്രതിക്ക് ഉണ്ടായിരുന്നില്ല. ഷീബ കൊല്ലപ്പെട്ട ശേഷം അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. ഇതിന് പുറമേ ഷോക്കേല്‍പ്പിച്ച് കൊല്ലാനുളള ശ്രമവും നടത്തിയതായി എസ് പി പറയുന്നു. ഷീബ കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കിയ പ്രതി മുറിയില്‍ കയറി സ്വര്‍ണാഭരണങ്ങള്‍ കവരുകയും ഷീബ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കൈക്കലാക്കുകയും ചെയ്തു. 

തുടര്‍ന്ന് മുന്‍വശത്തെ വാതില്‍ വഴിയാണ് പുറത്തേയ്ക്ക പോയത്. ഇതിന് മുന്നോടിയായി വീട്ടിനകത്ത് നിന്ന് കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തി. മുന്‍വശത്ത് കിടന്നിരുന്ന വാഗണ്‍ ആര്‍ കാര്‍ എടുത്ത് കൊച്ചിയിലേക്ക് പ്രതി കടന്നുകളയുകയായിരുന്നു. ഏകദേശം രാവിലെ എട്ടരയോടെയാണ് സംഭവം നടന്നതെന്നും എസ്പി പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ മുഹമ്മദ് ബിലാലിനോടുളള സാദൃശ്യമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. കൊച്ചിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.