കറുത്തവർഗ്ഗക്കാരനെ കൊലപ്പെടുത്തിയ വർണ്ണവെറി: പ്രതിഷേധക്കാർ അതിർത്തി കടന്നിരുന്നെങ്കിൽ അവരെ നായ്ക്കളും ആയുധങ്ങളും കൊണ്ട് നേരിട്ടേനെയെന്ന് ട്രംപ്

single-img
31 May 2020

ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ അമേരിക്കയില്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അലയടിക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ അമേരിക്കൻ പ്രിഡൻ്റ് ഡൊണാൾഡ് ട്രംപ്.  പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസ് അതിര്‍ത്തികടന്നിരുന്നെങ്കില്‍ അവരെ ക്രൂരന്മാരായ നായ്ക്കളേയും അപകടകരമായ ആയുധങ്ങളും കൊണ്ട് നേരിടുമായിരുന്നെന്ന് ട്രംപ് പറഞ്ഞു. 

അമേരിക്കയുടെ മറ്റ് ഭാഗങ്ങളിലേക്കും പ്രതിഷേധം പടര്‍ന്നു. വൈറ്റ് ഹൈസ് സ്ഥിതി ചെയ്യുന്ന ലാഫയെറ്റെ സ്‌ക്വയറിലും പ്രതിഷേധക്കാര്‍ സംഘടിച്ചു, മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് വൈറ്റ് ഹൗസ് താല്‍ക്കാലികമായി ലോക്ക് ഡൗണ്‍ ചെയ്തു. ഇതിനെക്കുറിച്ചാണ് ട്രംപ് പ്രതികരിച്ചത്. 

യുഎസ്സിലെ മിനിയാപോളിസില്‍ ഭക്ഷണശാലയില്‍ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗക്കാരന്‍ തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എനിക്ക് ശ്വാസം മുട്ടുന്നു, വെള്ളം വേണമെന്ന് ജോര്‍ജ് ഫ്‌ളോയിഡ് പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. വീഡിയോ പുറത്തുവന്നതിനു പിന്നാലെ മിനിയപൊളിസ് തെരുവുകള്‍ കലാപസമാനമായി. പ്രതിഷേധക്കാര്‍ ഒന്നടങ്കം തെരുവിലിറങ്ങി. കണ്ണില്‍ കണ്ടതെല്ലാം തല്ലിത്തകര്‍ത്തു, കെട്ടിടങ്ങള്‍ക്ക് തീയിട്ടു.