ഉത്രയുടെ കൊലപാതകം: സൂരജിന്റെയും സുരേഷിന്റെയും കസ്റ്റഡി കാലാവധി നീട്ടി
കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിനി ഉത്ര വധക്കസേില്‍ പ്രതികളായ ഭര്‍ത്താവ് സൂരജിന്റെയും പാമ്പുപിടിത്തക്കാരനായ സുരേഷിന്റെയും കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി പുനലൂര്‍ കോടതിയാണ് നീട്ടി. സമാനതകൾ ഇല്ലാത്ത കേസായതിനാല്‍ പ്രതികളെ കൂടുതല്‍ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം അംഗീകരിച്ചായിരുന്നു കോടതിയുടെ ഈ ഉത്തരവ്.
ഉത്രയുടെ ഭര്‍ത്താവായ സൂരജിനെ അഞ്ചലിലെയും അടൂരിലെയും വീടുകളിലും പാമ്പിനെ കൈമാറിയ ഏനാത്തുമടക്കം എത്തിച്ച് പോലീസ് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. അടുത്ത പ്രതിയായ സുരേഷിനെയും അഞ്ചല്‍ ഒഴികെ ബാക്കിയുള്ള ഇടങ്ങളിലെല്ലാം കൊണ്ടുപോയി തെളിവെടുത്തിരുന്നു. പോലീസ് നടത്തിയ
ചോദ്യം ചെയ്യലില്‍ സൂരജ് കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാൽ നിരവധി കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്.
അടൂരിലെ വീടിനുള്ളിൽ ഉത്ര ആദ്യം കണ്ടത് ചേരയെയാണെന്നാണ് സൂരജ് ഇപ്പോഴും ആവര്‍ത്തിച്ച് പറയുന്നത്. പരിശോധനയിൽ സൂരജിന്റെ ബാഗില്‍ നിന്നും ഉറക്കഗുളികളും വേദനസംഹാരികളും പോലീസ് കണ്ടെടുത്തിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയായിരുന്നു സൂരജ് ഈ ഗുളികകള്‍ വാങ്ങിയത്.