പ്രവാസികളിൽ നിന്ന് ക്വാറന്റൈന് പണം വാങ്ങണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ല: വി മുരളീധരന്‍

single-img
27 May 2020

കൊറോണ വ്യാപകമായതോടെ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളിൽ നിന്ന് നിർബന്ധിത ക്വാറന്റൈനു പണം വാങ്ങണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടില്ല എന്ന് കേന്ദ്ര വിദേശകാര്യ സഹാമന്ത്രി വി മുരളീധരൻ. ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് പണം വാങ്ങുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ നിർദേശമുണ്ടെന്നാണ് കേരളാ സർക്കാരിലെ ചിലർ പറയുന്നത്. പക്ഷെ കേന്ദ്ര സർക്കാർ മാർ​ഗനിർദേശങ്ങളിൽ പറഞ്ഞത് പണം വാങ്ങിയുള്ള നിർബന്ധിത ക്വാറന്റൈനുമാകാം എന്നാണ് എന്നും അദ്ദേഹം പറയുന്നു.

സാഹചര്യം ഇതായിരിക്കെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ നിന്നും നിർബന്ധിച്ച് പണം വാങ്ങണമെന്ന് കേരള സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല എന്നും വി മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിലെ
നരേന്ദ്രമോദി സർക്കാർ പ്രവാസികളെ തിരികെയെത്തിക്കില്ല എന്ന ധാരണയിലാണോ മുഖ്യമന്ത്രി പ്രഖ്യാപനങ്ങൾ എല്ലാം നടത്തിയതെന്ന് മുരളീധരൻ ചോദിക്കുന്നു.

അവസാന രണ്ടാഴ്ച്ചക്കാലയളവിൽ കഷ്ടിച്ച് 10000 പ്രവാസികൾ മാത്രമാണ് കേരളത്തിൽ എത്തിയത്. തുടർന്നുള്ള ആഴ്ച്ചകളിൽ കൂടുതൽ ആളുകൾ തിരികെയെത്തും. ഇതുപോലുള്ള സാ​ഹചര്യങ്ങൾ മുൻകൂട്ടി കാണാതെ കേന്ദ്രത്തിലേക്ക് കത്തെഴുതിയിട്ടുമാത്രം കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേപോലെ തന്നെ സംസ്ഥാനത്താകെ രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തെയും വി മുരളീധരൻ വിമർശിച്ചു.

കേരളത്തില്‍ സമൂഹ വ്യാപനം ഉണ്ടോയെന്നത് പരിശോധിക്കാൻ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ടെസ്റ്റിങ്ങിന്റെ കാര്യത്തിൽ സംസ്ഥാനം ഇപ്പോൾ രാജ്യത്ത് 26ാം സ്ഥാനത്താണെന്നും മുരളീധരൻ പറയുന്നു.