രാഷ്ട്രപതി ഭരണം ആദ്യം വേണ്ടത് മഹാരാഷ്ട്രയിലല്ല, ഗുജറാത്തിൽ: ശിവസേന
അമിതമായ കൊവിഡ് വ്യാപനത്തിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം വേണം എന്ന ബിജെ പി ആവശ്യത്തോട് രൂക്ഷമായി പ്രതികരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. രോഗ വ്യാപനം തടയുന്ന കാര്യത്തില്‍ ഗുജറാത്ത് ആണ് നിലവിൽ രാജ്യത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്. അതുകൊണ്ടുതന്നെ അവിടെ രാഷ്ട്രപതി ഭരണം ആദ്യം നടപ്പിലാക്കൂ എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ നീക്കം തിരിച്ചടിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
‘ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യം, അങ്ങിനെയാണ് ചെയ്യേണ്ടത് എങ്കിൽ ആദ്യം മാറ്റേണ്ടത് ഗുജറാത്തിലെയും യുപിയിലെയും സര്‍ക്കാരിനെയാണ്. അതിന് ശേഷം മധ്യപ്രദേശിലും ബീഹാറിലും മാറ്റണം. ഈ പറയുന്ന സംസ്ഥാനങ്ങളില്‍ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നത് വളരെ ദയനീയമായാണ്. ബിജെപി മഹാരാഷ്ട്രയില്‍ രാഷ്ട്രീയം കളിക്കുന്നതിന് പകരം ആ സംസ്ഥാനങ്ങളിലെ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ശ്രമിക്കൂ’, എന്‍സിപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ പറഞ്ഞു.
‘ഈ മഹാമാരി ഇത്തരത്തിൽ പടരുന്ന കാലത്ത് സംയമനം പാലിക്കാനും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടപെടാതിരിക്കാനുമാണ് രാജ്യത്തെ മറ്റ് പാര്‍ട്ടികള്‍ തീരുമാനിച്ചത്. എന്നാൽ ഇവിടെ ബിജെപി കൊവിഡ് വ്യാപനത്തിന്റെ പേരില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.
കൊവിഡ് വൈറസ് വ്യാപനം രാജ്യത്ത് തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ കാര്യം പറഞ്ഞ് ഞങ്ങള്‍ പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെടട്ടെ?. ഇന്ത്യ എന്ന രാജ്യം കൊവിഡിനെതിരെ ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ മോദി ദീപം തെളിയിക്കാനും കൈകൊട്ടാനുമാണ് ആവശ്യപ്പെട്ടത്. എന്നിട്ടുപോലും ബിജെപിയെന്താണ് സംസ്ഥാന സര്‍ക്കാരിനോട് സഹകരിക്കാത്തത്?’, ജയന്ത് പാട്ടീല്‍ ചോദിക്കുന്നു.