അമ്പലത്തിന് മുന്നിൽ കൃസ്ത്യൻ പള്ളിയെന്നാരോപിച്ച് സിനിമാ സെറ്റ് ഹിന്ദുത്വ തീവ്രവാദികൾ പൊളിച്ചുമാറ്റി
ആലുവ: കാലടി മഹാദേവക്ഷേത്രത്തിനടുത്തുള്ള മണൽപ്പുറത്ത് ഇട്ടിരുന്ന സിനിമാ സെറ്റ് ഹിന്ദുത്വ തീവ്രവാദ സംഘടനയായ അന്താരാഷ്ട്ര ഹിന്ദു പരിഷദിന്റെ പ്രവർത്തകർ ചേർന്ന് തകർത്തു. ക്ഷേത്രത്തിന് മുന്നിൽ കൃസ്ത്യൻ പള്ളി കെട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം.
ടോവിനോ തോമസ് നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം ‘മിന്നൽ മുരളി’യുടെ ചിത്രീകരണത്തിനായി ഒരുക്കിയിരുന്ന കൃസ്ത്യൻ പള്ളിയുടെ സെറ്റ് ആണ് അക്രമികൾ തകർത്തത്. ലോക്ക്ഡൌൺ മൂലം ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയായിരുന്നു. യുവസംവിധായകനായ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിന്നൽ മുരളി’.
അന്താരാഷ്ട്ര ഹിന്ദു പരിഷദിന്റെ യുവജനവിഭാഗമായ രാഷ്ട്രീയ ബജ്രംഗ്ദൾ ആണ് അക്രമം നടത്തിയത്. രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിന്റെ നേതൃത്വത്തിലായിരുന്നു അക്രമം.
ആക്രമണത്തിൽ പങ്കെടുത്ത എല്ലാ പ്രവർത്തകരെയും അഭിനന്ദിച്ചുകൊണ്ട് അന്താരാഷ്ട്ര ഹിന്ദു പരിഷദിന്റെ ജനറൽ സെക്രട്ടരി ഹരി പാലോട് ചിത്രങ്ങൾ സഹിതം സംഭവം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍,ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ തങ്ങള്‍ വിലക്കിയിരുന്നു എന്നും പിന്നീട് അത് പൊളിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു എന്നുമായിരുന്നു പോസ്റ്റ്. എ എച്ച് പിയുടെ പേജിലും ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
ഒരു സിനിമാ സെറ്റിലെ ആക്രമണമെന്നതിലുപരി ഗൌരവതരമായി കാണേണ്ട സംഗതിയാണിത് എന്നതരത്തിലാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പള്ളിയെന്ന് തന്നെ പറഞ്ഞുകൊണ്ട് പൊളിച്ചതിനാൽ ഇതിനെ എ എച്ച് പി ഒരു വർഗെയമായ ആക്രമണമായിത്തന്നെയാണ് കാണുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് സിനിമാതാരം അജു വർഗീസും രംഗത്തെത്തിയിരുന്നു. പൊളിക്കുന്നതിന് മുന്നേയുള്ള സെറ്റിന്റെ ചിത്രങ്ങളും ചേർത്തായിരുന്നു അജു വർഗെസിന്റെ പോസ്റ്റ്.