കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം: എംഎൽഎ വി ഡി സതീശനെതിരെ പരാതി
സോഷ്യൽ മീഡിയയിലൂടെ തെറിയഭിഷേകം നടത്തിയ പറവൂർ എംഎൽഎ വി ഡി സതീശനെതിരെ പരാതി. തന്നെയും സ്‌ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെയും സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നാണ് സിപിഎം പ്രവർത്തകനായ സലാം ആണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഐടി സെല്ലിനും പറവൂർ പൊലീസിനും പരാതി നൽകിയിരിക്കുന്നത്.
മദ്യത്തിന് സെസ് ഏർപ്പെടുത്തുന്നതിനെതിരെ സതീശൻ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനു താഴെ പറവൂരിലെ കോൺഗ്രസ് പ്രവർത്തകർ വാറ്റ് ചാരായവുമായി പിടിയിലായതും സതീശന്റെ പുനർജനി പദ്ധതിയിലെ തട്ടിപ്പും ചോദ്യം ചെയ്‌ത് സലാം കമന്റ് ചെയ്‌തു. ഇതിൽ പ്രകോപിതനായാണ് നിലവിട്ട് സതീശൻ പ്രതികരിച്ചത്.
കേട്ടാലറയ്ക്കുന്ന ഭാഷയിൽ സലാമിനെയും കുടുംബാംഗങ്ങളെയും മറ്റും അധിക്ഷേപിക്കുകയായിരുന്നു. സതീശന്റെ പോസ്റ്റിനെ ചോദ്യം ചെയ്ത മറ്റുള്ളവർക്കുനേരെയും ഇതേ രീതിയിൽ പ്രതികരണമുണ്ടായി.കോൺഗ്രസ് അനുഭാവികളായ ശിവരാമൻ പറവൂർ, ഷിനോജ് ഹർഷൻ എന്നീ പ്രൊഫൈലുകളിൽ നിന്നും തെറിവിളികളുണ്ടായിരുന്നു.
മുൻപ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെ അധിക്ഷേപിച്ചതിന് സതീശന്റെ സ്റ്റാഫായ നിസാർ പേരൂർക്കട എന്നയാൾക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു.