ആത്മ നിര്‍ഭര്‍ പദ്ധതി: മേക്ക് ഇന്‍ ഇന്ത്യ എന്ന പഴയ സിംഹത്തെ പ്രധാനമന്ത്രി പുതിയ പേരില്‍ വിറ്റു: ശശി തരൂര്‍
കൊറോണ പ്രതിരോധ ഭാഗമായി സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കാൻ 20 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചുള്ള പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ പദ്ധതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പ്രധാനമന്ത്രി മുൻപ് തന്നെ പ്രഖ്യാപിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ നവീകരിച്ച പതിപ്പല്ലാതെ മറ്റൊന്നും പാക്കേജില്‍ ഇല്ലെന്ന് അദ്ദേഹം പറയുന്നു. പഴയ സിംഹത്തെ പുതിയ പേരില്‍ വിറ്റു. സ്വപ്‌നങ്ങളുടെ കൂമ്പാരം വീണ്ടും വില്‍പനയ്ക്ക് വെച്ചിരിക്കുകയാണ് പ്രധാനമന്ത്രി എന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയ്ക്ക് സ്വയം പര്യാപ്തി നേടാനും അതോടൊപ്പം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി എന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രി ചൊവ്വാഴ്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ മുൻ കേന്ദ്ര ധനമന്ത്രിയായ പി ചിദംബരം ഉൾപ്പെടെയുള്ള നേതാക്കള്‍ ഈ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി ഒരു വലിയ തലക്കെട്ടും ഒഴിഞ്ഞ പേജും മാത്രം മുന്നില്‍ വെച്ചുവെന്നായിരുന്നു വിഷയത്തില്‍ ചിദംബരത്തിന്റെ പ്രതികരണം. തനിക്കും അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ലെന്നും നിര്‍മ്മല സീതാരാമന്‍ ഒഴിഞ്ഞ പേജ് പൂരിപ്പിക്കുന്നതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പാക്കേജിന്റെ വിശദാംശങ്ങളുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് രംഗത്തെത്തി. ഭാവിയിലേക്ക് സ്വാശ്രയത്തില്‍ ഊന്നിയുള്ള ഇന്ത്യയ്ക്കായുള്ള പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതെന്ന് നിര്‍മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.