മുഖ്യമന്ത്രിയുടെ മുഖംമിനുക്കാന്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് കോടികള്‍; ആരോപണവുമായി മുല്ലപ്പള്ളി

single-img
11 May 2020

രാജ്യത്തെ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിനു മലയാളികള്‍ കേരളത്തിലേക്കു വരാനാകാതെ നരകയാതന അനുഭവിക്കുമ്പോള്‍ സംസ്ഥാനത്തെ ഖജനാവില്‍ നിന്നു കോടികളാണ് മുഖ്യമന്ത്രിയുടെ മുഖംമിനുക്കലിന് വിനിയോഗിക്കുന്നതെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിനടത്തിയ വിദേശയാത്രയോട് അനുബന്ധിച്ച് വിദേശ പിആര്‍ ഏജന്‍സിക്കുവരെ ശൂന്യമായ ഖജനാവില്‍ നിന്ന് വിദേശനാണ്യത്തില്‍ പണം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് നോക്കാനും സോഷ്യല്‍ മീഡിയയിലെ പ്രചാരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് പൊതുമേഖലാ സ്ഥാപനമായ സിഡിറ്റിന്റെ പുറംവാതിലിലൂടെ തിരുകിക്കയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ നിയമിക്കപ്പെട്ടവരുടെ ഒരു വര്‍ഷത്തെ ശമ്പളം 80.24 ലക്ഷം രൂപയാണ്.

ഈ രീതിയിൽ അഞ്ചു വര്‍ഷത്തേക്ക് നാല് കോടിയിലധികം രൂപ ചെലവഴിക്കുന്നു. യുഡിഎഫ് സർക്കാരിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സിഡിറ്റില്‍ നിന്നുള്ള മൂന്നു ജോലിക്കാര്‍ ചെയ്തിരുന്ന ജോലിയാണിത്. ഇപ്പോൾ സിപിഎമ്മുമായി അടുത്തബന്ധം പുലര്‍ത്തുന്ന കോഴിക്കോട് ആസ്ഥാനമായുള്ള ഒരു പിആര്‍ കമ്പനിക്ക് ഇതുവരെ 1.10 കോടി രൂപയും കൊച്ചി ആസ്ഥാനമായ പരസ്യകമ്പനിക്ക് 60 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള വന്‍തുകകള്‍ കൊടുക്കാനിരിക്കുന്നു എന്നും മുല്ലപ്പള്ളി പറയുന്നു.

കേരളത്തിൽ കൊവിഡ് 19നെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ മാത്രമാണ് ശക്തമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നത് എന്ന നിലയില്‍ ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും വലിയ പ്രചാരണമാണ് അഴിച്ചുവിടുന്നത്. ശരിക്കും സ്പ്രിംക്ലര്‍ എന്ന കമ്പനിയാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.

നമ്മുടെ രാജ്യത്ത് തന്നെ ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗഹ്‍ലോട്ട്, പഞ്ചാബിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തുടങ്ങിയവര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും അവരാരും ഇതുപോലെയുള്ള പിആര്‍ പ്രചാരണം നടത്തുന്നില്ലെന്നും അദ്ദേഹം പറയുന്നു.