ഗ്രൂപ്പിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ചർച്ച; ‘ബോയ്സ് ലോക്കര്‍ റൂം’ വിവാദത്തിൽ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയില്‍
ഡൽഹി : ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ചർച്ച ചെയ്ത വിദ്യാർത്ഥി കസ്റ്റഡിയിൽ. ഡൽഹിയിലെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർത്ഥിയെയാണ് കസ്റ്റഡിയിലെടുത്തത്. 20 ഓളം വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിലാണ് സ്കൂൾ വിദ്യാർത്ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ചർച്ച നടന്നത്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലം പ്രചരിപ്പിക്കുക, ബലാത്സംഗം അടക്കമുള്ള കുറ്റകൃത്യങ്ങളെ മഹത്വവത്കരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഗ്രൂപ്പില്‍ അരങ്ങേറിക്കൊണ്ടിരുന്നത്.ബോയ്സ് ലോക്കർ റൂം എന്ന ഗ്രൂപ്പ് പിന്നീട് നിർജീവമാക്കി.
ഈ ചാറ്റ് ഗ്രൂപ്പിന്‍റെ അഡ്മിനായ വിദ്യാര്‍ത്ഥിയാണ് പിടിയിലായത് എന്നാണ് സൂചന. അടുത്ത് തന്നെ കൂടുതല്‍പ്പേരെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നാണ് ഡൽഹി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിദ്യാർത്ഥിയുടെ ഫോൺ സൈബർ സെൽ വിഭാഗം കസ്റ്റഡിയിൽ എടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. തെക്കൻ ഡൽഹിയിലെ അഞ്ചോളം വരുന്ന സ്കൂളുകളിലെ 11,12 ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഗ്രൂപ്പിൽ അംഗങ്ങളായിട്ടുള്ളത്. ബലാത്സംഗത്തെ കുറിച്ചും ലൈംഗികമായ മറ്റ് വിഷയങ്ങളെകുറിച്ചുമായിരുന്നു വിദ്യാർത്ഥികളുടെ പ്രധാന ചർച്ച. സ്വന്തം ക്ലാസിലെ വിദ്യാർത്ഥിനികളെയാണ് ഇവർ പരാമർശിക്കുന്നത്. വിദ്യാർത്ഥികളുടെ ചാറ്റിന്റെ സ്ക്രീൻഷോട്ട് പലരും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. കടുത്ത വിമർശനമാണ് മിക്കവരും ഉന്നയിച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചാറ്റിന്റെ ഉള്ളടക്കം പലതും ഞെട്ടിക്കുന്നതാണ്.