ഇറ്റലി കരകയറുന്നു: മേയ് നാല് മുതൽ നിയന്ത്രണങ്ങളിൽ ഇളവ്
ഏഴ് ആഴ്ചകളായി തുടരുന്ന കൊറോണ ആക്രമണത്തിൽ നിന്നും ഇറ്റലി കരകയറുന്നതായി സൂചനകൾ. ഇതിൻ്റെ ഭാഗമായി ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവ് വരുത്താനൊരുങ്ങിയിരിക്കുയാണ് ഇറ്റലി. കൊവിഡ് വ്യാപനം കുറയുന്നതിനാൽ മേയ് നാല് മുതൽ രാജ്യത്ത് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് പ്രധാനമന്ത്രി ഗുസെപ്പെ കോന്റെ അറിയിച്ചു.
ജനങ്ങൾക്ക് തങ്ങളുടെ ബന്ധുക്കളെ സന്ദർശിക്കാൻ പോകാമെന്നും എന്നാൽ പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാർക്കുകൾ തുറക്കും. എന്നാൽ സ്കൂളുകൾ സെപ്റ്റംബറിൽ മാത്രമേ തുറക്കള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 260 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് 14ന് ശേഷം ആദ്യമായാണ് മരണ നിരക്ക് ഇത്രയും താഴുന്നത്. ഇറ്റലിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 26,644 ആണ്. 197,675 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
ഇറ്റലിയെ കൂടാതെ സ്വിറ്റ്സർലൻഡ്, സ്പെയിൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് നൽകിക്കൊണ്ടിരിക്കുകയാണ്.