കൊറോണക്കാലത്തെ ലോക്ഡൗൺ ലോട്ടറിയായി; നെറ്റ്ഫ്ലിക്സിന് 1.6 കോടി പുതിയ ഉപഭോക്താക്കൾ
കോവിഡ് വ്യാപനം തടയുന്നതിനായി ഏർപെടുത്തിയ ലോക്ഡൗൺ കാരണം ലോട്ടറിയടിച്ചത് ഓണലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾക്കാണ്. ലോക്ഡൗൺ കാരണം വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയുന്നതിനാൽ ഇഷ്ടമുള്ള വീഡിയോകള്‍ തെരഞ്ഞെടുത്ത് കാണാന്‍ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി ഹോട്സ്റ്റാർ, സീ5 എന്നീ ഓവർ ദ ടോപ് (OTT) പ്ലാറ്റ്ഫോമുകളെയാണ് ജനങ്ങൾ കൂടുതലായും ആശ്രയിക്കുന്നത്.
ഈ വർഷത്തെ ആദ്യ മൂന്ന് മാസം കൊണ്ട് മാത്രം 1.6 കോടി ആളുകളാണ് നെറ്റ്ഫ്ലിക്സിൽ അക്കൗണ്ടുണ്ടാക്കിയത്. 2019ൻെറ അവസാനത്തിൽ ലഭിച്ച ഉപഭോക്താക്കളേക്കാൾ ഇരട്ടിയിലധികമാണ് വർധനവ്. യു.എസ് ഡോളറുമായി പല രാജ്യങ്ങളിലെയും കറൻസികളുടെ മൂല്യം കുത്തനെ ഇടിയുന്നതിനാൽ ഉപഭോക്താക്കളുെട എണ്ണം ഗണ്യമായി വർധിച്ചതിൻെറ മെച്ചം കമ്പനിക്ക് ലഭിച്ചേക്കില്ല. ഓഹരി വിപണിയിൽ അമേരിക്കൻ ഓൺലൈൻ ഭീമൻമാരുടെ മൂല്യത്തിൽ 30 ശതമാനം വർധനവ് രേഖപ്പെടുത്തി.
എന്നാൽ ലോക്ഡൗണിന് ശേഷം പണം നൽകി എത്ര പേർ നെറ്റ്ഫ്ലിക്സ് സേവനം ഉപയോഗപ്പെടുത്തുമെന്ന കാര്യം തീർച്ചയില്ല. കോവിഡ് കാരണം ലോകത്തിൻെറ വിവിധ ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന നെറ്റ്ഫ്ലിക്സിൻെറ പല പ്രൊജക്ടുകളും താൽക്കാലികമായി നിർത്തിയിട്ടുണ്ട്. ഇതോടൊപ്പം സുപ്രധാന എതിരാളികളായ ആമസോൺ പ്രൈമിനും ഡിസ്നി പ്ലസിനും കൂടുതൽ ഉള്ളടക്കങ്ങളുടെ ശേഖരമുള്ളതും പുതിയ ഉപഭോക്താക്കളെ പിടിച്ചുനിർത്തുന്നതിൽ നെറ്റ്ഫ്ലിക്സിന് വെല്ലുവിളിയാകും.