പ്ലാസ്മാദാനത്തിന് തയ്യാറായി കൊവിഡ് ഭേദമായ തബ്‌ലീഗുകാർ

single-img
22 April 2020

തമിഴ്‌നാട്ടില്‍ പ്ലാസ്മാദാനത്തിന് തയ്യാറായി കൊവിഡ് ഭേദമായ മുസ്‌ലിങ്ങള്‍ രംഗത്തെത്തി. ദല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കൊവിഡ് ബാധിച്ച് രോഗം ഭേദമായവരാണ് പ്ലാസ്മ ദാനത്തിന് തയ്യാറായി മുന്നോട്ടു വന്നത്. കൊവിഡ് ഭേദമായവരില്‍ നിന്നും ആന്റിബോഡി വേര്‍തിരിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന പ്ലാസ്മ ചികിത്സയ്ക്ക് തയ്യാറാണെന്നറിയിച്ചാണ് ഇവര്‍ മുന്നോട്ടു വന്നത്.

‘അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെ’ ചെറുക്കുന്നതിനൊപ്പം രോഗാവസ്ഥയില്‍ കിടക്കുന്ന രോഗികളെ സഹായിക്കുക എന്നതുകൂടിയാണ് ഇതിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് രോഗം ഭേദമായവര്‍ പറയുന്നു.തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം കൊവിഡ് ബാധിച്ചവര്‍ രോഗം ഭേദമായിക്കഴിഞ്ഞാല്‍ പ്ലാസ്മാദാനം നടത്തണമെന്ന് തബ്ലീഗ് ജമാഅത്ത് തലവന്‍ തലവന്‍ മൗലാനാ സാദ് ആഹ്വാനം ചെയ്തിരുന്നു.

തിരുപ്പൂരുകാരനായ 38 കാരന്‍ മുഹമ്മദ് അബ്ബാസ് കഴിഞ്ഞ ദിവസമാണ് ഇ.എസ്.ഐ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആവുന്നത്. ഡിസ്ചാര്‍ജ് ആയ ഇദ്ദേഹം ജില്ലാ ഭരണകേന്ദ്ര ഉദ്യോഗസ്ഥരെ സമീപിക്കുകയും പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായി ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോർട്ടു ചെയ്യുന്നു. 

‘ഡിസ്ചാര്‍ജായ ഉടന്‍ ഞാന്‍ പോയത് ജില്ലാ ഭരണാധികാരികളെ കാണാനാണ്. അവരെയും ആശുപത്രി അധികൃതരെയും കണ്ട് ഞാന്‍ പ്ലാസ്മ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചു. എപ്പോള്‍ ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാമെന്നും ഞാന്‍ പറഞ്ഞു,’ മുഹമ്മദ് അബ്ബാസ് പറഞ്ഞു.