ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടാതെ ശംഖുമുഖം ബീച്ചിലെ പൊരിവെയിലിൽ കെട്ടിയിട്ട നിലയിലുള്ള കുതിരക്ക് ആശ്രയമായ് നഗരസഭ
ശംഖുമുഖം ബീച്ചിൽ ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ കുതിരയ്ക്കു താങ്ങായി നഗരസഭ. കൊറോണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കുതിരയെ പൊരിവെയിലിൽ കെട്ടിയിട്ടു ഉടമസ്ഥൻ മുങ്ങുകയായിരുന്നു. ദിവസങ്ങളായി ഭക്ഷണവും വെള്ളവും കിട്ടാതെ അവശനിലയിലുള്ള ഒരു കുതിരയുടെ വിവരമറിഞ്ഞ നഗരസഭയുടെ ആരോഗ്യ വിഭാഗം ‘ടനടി സ്ഥലത്തെത്തി.
ഹെൽത്ത് ഓഫീസർ, വെറ്റിനറി ഡോക്ടറും, നഗരസഭ അതികൃതരുൾപ്പെടെയുള്ള സംഘമാണ് സ്ഥലത്തെത്തിയത്. കുതിരയ്ക്ക് പഴവും വെള്ളവും നൽകി അവർ ആശ്വസിപ്പിച്ചു. തുടർന്നു ബീച്ച് ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിൽ നിന്നും ഹെൽത്ത് ഇൻസ്പെക്ടർമാരും ശംഖുമുഖം സി.ഐ. ,എസ് .ഐ എന്നിവരും സ്ഥലത്തെത്തി അവരുടെ സഹായത്തോടെ ഉടമസ്ഥനെ കണ്ടെത്തുകയായിരുന്നു.
എന്നാൽ ഉടമസ്ഥൻ്റ ഇപ്പോഴത്തെ സാഹചര്യത്തിൽ കുതിരയ്ക്ക് ഭക്ഷണം നൽകാൻ കഴിയില്ല എന്നാണ് അറിഞ്ഞത്. തുടർന്നു നഗരസഭയുടെ വിവിധ കമ്മ്യൂണിറ്റി കിച്ചനുകളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ബാക്കി വരുന്ന പച്ചക്കറി ഭാഗങ്ങൾ ദിവസവും ആഹാരമായി എത്തിക്കാമെന്ന് നഗരസഭ ഉറപ്പു നൽകി.
ഇനി ഒരു കാരണവശാലും കുതിരയെ അലക്ഷ്യമായി കെട്ടിയിട്ടു പോകുന്ന രീതി ഉണ്ടാകരുതെന്നു കർശന നിർദ്ദേശവും കൊടുത്താണ് കുതിരയെ ഉടമയ്ക്ക് തിരിച്ചു നൽകിയത്.