പ്രതിരോധ നടപടികളിൽ പരാജയപ്പെട്ട് പാകിസ്താൻ; കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാൻ പോലും സംവിധാനമില്ല
ലോകരാജ്യങ്ങളൊന്നടങ്കം കൊറോണ വൈറസിനെതിരെ പടപൊരുതുകയാണ്. എന്നാൽ ഈ സാഹചര്യത്തിലും പ്രതിരോധ നടപടികൾ പോലും ശക്തമാക്കാനാകാതെ പരാജയപ്പെട്ട് നിൽക്കുകയാണ് പാകിസ്ഥാൻ. രാജ്യത്ത് 3000 ഏറെ പേര്‍ക്ക് സ്ഥിരീകരിച്ചിട്ടും പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടില്ല.
കറാച്ചി മെട്രോപൊളിറ്റന്‍ കോര്‍പറേഷന്‍ നഗരത്തില്‍ 5 ശ്മശാനങ്ങളാണ് കൊവിഡ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യാന്‍ ഒരുക്കിയിട്ടുളളത്. എന്നാല്‍ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതിനാല്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ശവശരീരം സംസ്ക്കരിക്കാന്‍ ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല.
നിലവിൽ പാകിസ്ഥാനിലെ പാഞ്ചാബിന് സമീപത്താണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം മാത്രം 184 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ബലൂചിസ്ഥാനില്‍ 189 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്ത് 50ഓളം ആളുകൾ രോഗം ബാധിച്ചു മരിച്ചു കഴിഞ്ഞു. എന്നാൽ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ പാക് സർക്കാർ തയ്യാറായിട്ടില്ല. ആവശ്യമായ പ്രതിരോധ നടപടികൾ രാജ്യത്ത് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി ജനങ്ങളാണ് രംഗത്തുവന്നിരിക്കുന്നത്.