കൊറോണയും ലോക്ക് ഡൗണും വകവയ്ക്കാതെ മുംബൈയിൽ നിന്ന് കശ്മീരിലേക്ക് ഒരു സൈക്കിൾ യാത്ര
ഡൽഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെ കഴിയണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം. എന്നാൽ ഈ പ്രതിസന്ധികളൊന്നും വകവയ്ക്കാതെ മുംബൈയിൽ നിന്ന് കശ്മീരിലേക്ക് സൈക്കിൾ യാത്ര നടത്തുകയാണ് മുഹമ്മദ് ആരിഫ്.
കശ്മീര്‍ താഴ്വരയിലെ രജൗരി ഗ്രാമത്തിലുള്ള പിതാവ് കുഴഞ്ഞുവീണതറിഞ്ഞ്, മുംബൈ നഗരത്തില്‍നിന്ന് ഒരു സൈക്കിളുമെടുത്ത് ചവിട്ടിത്തുടങ്ങിയതാണ് ഇയാൾ. 2100 കിലോമീറ്റര്‍ ദൂരം പിന്നിട്ട് രജൗരിയിലെ വീട്ടിലെത്തിയാല്‍ പിതാവിനെ അവസാനമായി ഒരുനോക്കു കാണാനെങ്കിലും കഴിയുമെന്ന പ്രതീക്ഷയിലാണ് ബാന്ദ്രയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കുന്ന ഈ 36കാരന്.
”പിതാവ് കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞദിവസം ഭാര്യ വിളിച്ചുപറഞ്ഞതോടെ ഇറങ്ങിയതാണ് ഞാന്‍. എനിക്ക് സഹോദരങ്ങളാരുമില്ല. ഞാനെത്തിയാലേ എന്തെങ്കിലും ചെയ്യാനാകൂ. നാട്ടിലെത്താന്‍ ഒരു വഴിയും കാണാതായതോടെ, 500 രൂപ നല്കി സഹപ്രവര്ത്തകെന്റ സൈക്കിള്‍ വാങ്ങി വ്യാഴാഴ്ച യാത്ര തുടങ്ങിയതാണ്.” സിഎൻ എൻ ന്യൂസ് 18 ചാനലിനോടാണ് മുഹമ്മദ് ആരിഫ് ഇക്കാര്യം പറഞ്ഞത്.
വഴിയില്‍ കണ്ട പൊലീസുകാരോട് അവസ്ഥ പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. എന്നാൽ അവര്‍ പോകാന്‍ അനുവദിച്ചു. . രജൗരിയിലെ നവേര്‍ ബ്രമ്ന ഗ്രാമവാസിയായ ആരിഫ് നേരത്തേ യു.എ.ഇയിലായിരുന്നു. 28 ദിവസം മുമ്പാണ് മുംബൈയില്‍ ജോലിയിൽ പ്രവേശിച്ചത്.
” ഭാര്യക്കും മക്കള്‍ക്കും ഒപ്പമാണ് പിതാവുള്ളത്. ആശുപത്രിയില്‍ എത്തിക്കാന്‍പോലും ആരും ഇല്ല. 800 രൂപയും രണ്ടു ബോട്ടില്‍ വെള്ളവുമായി യാത്ര തുടങ്ങിയതാണ്. അതു തീര്‍ന്നുതുടങ്ങി. ഫോണും ഓഫായി. റോഡരികില്‍ ഉറങ്ങി രാവിലെ വീണ്ടും യാത്ര തുടരുകയാണ്.” -ഈ ചെറുപ്പക്കാരന് പറയുന്നു. വഴിയിലെ ഏതെങ്കിലും പെട്രോള്‍ ബങ്കില്‍നിന്ന് ഫോണ്‍ ചാര്‍ജ് ചെയ്തിട്ട് പിതാവിന്റെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിക്കണമെന്നും പറഞ്ഞ ആരിഫ് സൈക്കിള്‍ ആഞ്ഞു ചവിട്ടി വീണ്ടും യാത്ര തുടരുകയാണ്..
ഇതിനിടെ, ചാനല്‍ പ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരിഫിനെ കണ്ടെത്തി വീട്ടിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി ജമ്മു-കശ്മീര്‍ പൊലീസ് വ്യക്തമാക്കി.ഇദ്ദേഹത്തിന്റെ സഞ്ചാരപഥം മനസ്സിലാക്കി സഹായമെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും അറിയിച്ചു.