ഉഷ്ണ തരംഗ സാധ്യത; കോഴിക്കോട് ജില്ലയിൽ ജനങ്ങൾ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയാൻ നിർദ്ദേശം
ഉഷ്ണതരംഗമുണ്ടാകാന്‍ സാധ്യത എന്ന് കോഴിക്കോട് ജില്ലയില്‍ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും അന്തരീക്ഷത്തിലെ താപനില സാധാരണ താപനിലയെക്കാള്‍ 34 ഡിഗ്രി സെല്‍ഷ്യസും ഒരുപക്ഷെ അതിലധികവും ഉയരാന്‍ സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ചൂട് കൂടുന്നതിനാല്‍ സൂര്യാതപം, സൂര്യാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വളരെയേറെ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ പൊതുജനങ്ങള്‍ കര്‍ശനമായും വീടുകളില്‍ തന്നെ കഴിയണമെന്നും ചൂട് കൂടിയ സമയങ്ങളില്‍ കൂടുതല്‍ സൂര്യ രശ്മികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.അതേസമയം കോഴിക്കോട് ജില്ലയില്‍ ചൂട് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക മുന്‍കരുതല്‍ കര്‍ശനമായി പാലിക്കണം.
ധാരാളമായി വെള്ളം കുടിക്കുകയും കൈവശം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ വെള്ളം കയ്യില്‍ കരുതുകയും ചെയ്യേണ്ടതാണ്. ഇങ്ങിനെ ചെയ്യുന്നതിലൂടെ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സാധിക്കും. വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അയഞ്ഞ, ലൈറ്റ് കളര്‍, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.അതേപോലെ പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ എല്ലാം പകല്‍ 11 മണി മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.