ജോലി അന്വേഷിച്ച് നടക്കുന്നതിന് പകരം ബിരുദ ധാരികള്‍ക്ക് കന്നുകാലി വളര്‍ത്തല്‍, മുറുക്കാന്‍ കട എന്നിവ തുടങ്ങാവുന്നതാണ്: ത്രിപുര മുഖ്യമന്ത്രി
രാജ്യത്തെ ബിരുദ ധാരികൾ ജോലിതേടി നടക്കുന്നതിന് പകരമായി അവർക്ക് കന്നുകാലി വളര്‍ത്തല്‍, മുറുക്കാന്‍ കട എന്നിവ തുടങ്ങാമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ്. കഴിഞ്ഞ ദിവസം ലോക കന്നുകാലി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നടന്ന ഒരു സെമിനാറിലായിരുന്നു ബിപ്ലവ് ദേബിന്റെ പ്രസ്താവന.
അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്ത് കേന്ദ്ര സർക്കാർ മുതല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വരെ ജനങ്ങളോട് പറയുന്നത് ഇനി പഠിക്കേണ്ടതില്ല എന്നാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി പറഞ്ഞു.
പഠനത്തിന് പകരമായി നിങ്ങള്‍ മുറുക്കാന്‍ കട, ചായക്കട, പക്കോട കട എന്നിവ ആരംഭിക്കുന്നത് ദേശീയ കാഴ്ചയാണ്. കാരണം അവർ കരുതുന്നത് നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് ഇതിനൊക്കെ വേണ്ടിയാണെന്ന്. അത് ശരിയുമാണ് കാരണം ഈ രാജ്യത്ത് നിങ്ങള്‍ക്കൊരു തൊഴിലും കിട്ടില്ല- രേണുകാ ചൗധരി പരിഹസിച്ചു.
അതേപോലെ തന്നെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയും മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചു. ‘നമ്മുടെ മുഖ്യമന്ത്രി പ്രത്യേക തരത്തിലുള്ള വ്യക്തിയാണ്. അദ്ദേഹം ഒരേസമയം ഡയാന ഹെയ്ഡനെ കുറിച്ചും റോക്കറ്റ് സയന്‍സിനെ കുറിച്ചും വേദിക് സയന്‍സിനെ കുറിച്ചും സംസാരിക്കുന്നു. അതിനാൽ ഞാൻ കരുതുന്നത് ബിജെപിക്ക് ഏറ്റവും മികച്ച വ്യക്തിയെയാണ് മുഖ്യമന്ത്രിയായി ലഭിച്ചതെന്നാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു.