കോറോണപ്പേടിയില്‍ വിനോദസഞ്ചാരികളെ ആട്ടിയോടിച്ച് ജനങ്ങള്‍; സംസ്ഥാനത്തിന് അപമാനകരമായ സ്ഥിതി, ചര്‍ച്ചയായി മുരളി തുമ്മാരകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
കൊറോണ ഭീതിയിലാണ് കേരളം. സംസ്ഥാനത്ത് നിലവില്‍ 24 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പതിനായിരത്തിലധികം പേര്‍ നിരീക്ഷണത്തിലാണ്.ഈ സാഹചര്യം വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്.അതുമാത്രമല്ല ജനങ്ങള്‍ ടൂറിസ്റ്റുകളെ കൈകാര്യം ചെയ്യുന്ന രീതിയും മാറിയിരിക്കുന്നു.
ഈ അവസ്ഥ വിവരിക്കുകയാണ് മുരളി തുമ്മാരുകുടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ.ടൂറിസ്റ്റുകളെ ബുക്ക് ചെയ്ത ഹോട്ടലുകളില്‍ താമസിപ്പിക്കാന്‍ ആരും തയ്യാറാകുന്നില്ല.ഓടുന്ന വാഹനത്തില്‍ നിന്നും ഇറക്കിവിടുന്നു. ഭക്ഷണം പോലും കിട്ടാതെ ശ്മാശനത്തില്‍ അവര്‍ അന്തിയുറങ്ങുന്ന അവസ്ഥ നാടിന് തന്നെ അപമാനകരമാണെന്നാണ് മുരളി തുമ്മാരുകുടി പറയുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
”ടൂറിസ്റ്റുകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം…
കൊറോണക്കാലം എല്ലാവർക്കും ബുദ്ധിമുട്ടുള്ള കാലമാണ്. സ്വന്തം നാട്ടിൽ നിന്നും അകലെ സാമൂഹ്യ ബന്ധങ്ങൾ ഒന്നുമില്ലാതെ കുരുങ്ങിപ്പോകുന്ന ടൂറിസ്റ്റുകളുടെ കാര്യം അതിലും കഷ്ടമാണ്. ഇവരെ ബഹുമാനത്തോടെ കൈകാര്യം ചെയ്യേണ്ടത് ഏതൊരു പരിഷ്‌കൃത സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.
ടൂറിസ്റ്റുകളെ ബുക്ക് ചെയ്ത ഹോട്ടലിൽ പോലും താമസിപ്പിക്കാതിരിക്കുന്നതും ഓടുന്ന വാഹനത്തിൽ നിന്നും ഇറക്കി വിടുന്നതും ഭക്ഷണം പോലും കൊടുക്കാതിരിക്കുന്നതും ശ്മശാനത്തിൽ പോയി അന്തിയുറങ്ങേണ്ടി വരുന്നതും എത്ര അപമാനകരമാണ്!
കേരളത്തിന്റെ സാന്പത്തിക രംഗത്ത് ഏറെ സംഭാവന നൽകിയിട്ടുള്ള രംഗമാണ് ടൂറിസം. ഇനി കൊറോണയൊക്കെ കഴിഞ്ഞുള്ള കാലത്തും കേരളത്തിൽ ടൂറിസത്തിൽ ഒരു ഭാവി ഉണ്ടാകണമെങ്കിൽ ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കിയേ പറ്റൂ.
കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യം വളരെ കൃത്യമായി പറഞ്ഞതാണ്. ജനങ്ങൾ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കണം, താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ ടൂറിസ്റ്റുകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തണം.
മുരളി തുമ്മാരുകുടി”