ദാ ഇതാണ് പഴയ ട്രംപ്: കൗമാരക്കാരികളെ ഭീഷണിപ്പെടുത്തി നൃത്തം ചെയ്യിപ്പിച്ച് ഇന്നത്തെ അമേരിക്കൻ പ്രസിഡൻ്റ്

single-img
16 March 2020

സ്ത്രീ വിഷയത്തിൽ ഏറ്റവും കൂടുതൽ പഴികേട്ടിട്ടുള്ള അമേരിക്കൻ പ്രസിഡൻ്റാണ് ഡൊണാൾഡ് ട്രംപ്. കോടീശ്വരനും റിയൽ എസ്റ്റേറ്റ് രാജാവുമായ ഡൊണാൾഡ് ട്രംപ് സ്ത്രീകളെ കുറിച്ച് നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കാലത്താണ് ഏറ്റവും കൂടുതലായി പുറത്ത് വരുന്നത്. സ്ത്രീകളെ കുറിച്ച് അങ്ങേയറ്റം ഹീനവും അപമാനകരവുമായ ഒരു അമേരിക്കൻ പ്രസിഡൻഷ്യൽ കാൻഡിഡേറ്റ് നടത്തുന്നത് അമേരിക്കയ്ക്ക് ആദ്യത്തെ അനുഭവമായിരുന്നുവെന്നുള്ളതാണ് യാഥാർത്ഥ്യം. 

എന്നാൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും ഇത്തരം പരാമർശങ്ങൾ ഒഴിവാക്കാൻ ഡൊണാൾഡ് ട്രംപ് ശ്രദ്ധിച്ചിരുന്നില്ലെന്നുള്ളതാണ് രസകരം. സ്ത്രീകളോടുള്ള മോശം പെരുമാറ്റങ്ങളുടെ ഭാഗമായി മുൻകാലങ്ങളിൽ നടന്ന  പ്രസിഡന്റുമായി ബന്ധപ്പെട്ട വിവാദപരമായ ചില കാര്യങ്ങൾ ഈയിടെ പുറത്തുവന്നിരുന്നു. 1991ൽ ട്രംപ് സംഘടിപ്പിച്ച മോഡലിംഗ്‌ മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ ഏതാനും കൗമാരക്കാരികളായ മോഡലുകളെ ഭീഷണിപ്പെടുത്തി ഡാൻസ് ചെയ്യിച്ചു എന്ന ആരോപണമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

1991 സെപ്തംബറിൽ ന്യൂ യോർക്കിലെ സ്റ്റാച്യു ഓഫ്‌ ലിബേർട്ടിക്ക് സമീപത്തായി നിർത്തിയിട്ടിരുന്ന ആഡംബര ക്രൂയിസ് കപ്പലിൽ സംഭവം നടന്നതെന്നാണ് മോഡലുകൾ പറയുന്നത്. ബ്രിട്ടീഷ് പത്രമായ ഗാർഡിയനോടാണ് അന്നത്തെ ടീനേജ് മോഡലുകൾ ഇക്കാര്യം വെളിപ്പെടുത്തിയത്. 

അന്ന് ട്രംപ് അവിടെയെത്തിയത് മറ്റു മോഡലുകൾക്കൊപ്പമായിരുന്നു.  ട്രംപിന് അന്ന് 45 വയസുണ്ടായിരുന്നു. മോഡലിംഗ് മത്സരത്തിന്റെ സംഘാടകയായ സ്ത്രീയാണ് ഭാവി അമേരിക്കൻ പ്രസിഡന്റിന് വേണ്ടിയും ക്രൂയിസിലുണ്ടായിരുന്ന മറ്റ് പുരുഷന്മാർക്ക് വേണ്ടിയും തങ്ങളെ ഡാൻസ് കളിക്കാനായി നിർബന്ധിച്ചതെന്നാണ് മോഡലുകൾ പറയുന്നത്.  അങ്ങനെ ചെയ്തില്ലെങ്കിൽ മത്സരത്തിൽ നിന്നും പുറത്താക്കുമെന്നു പറഞ്ഞുവെന്നും ഇവർ വ്യക്തമാക്കി. 

ഒടുവിൽ തങ്ങൾ ചെയ്യുന്നത് മോഡലിംഗ് പരിപാടിയുമായി ബന്ധമില്ലാത്ത കാര്യമാണെന്നു അറിഞ്ഞുകൊണ്ടുതന്ന തങ്ങൾ ഇവർക്കായി ഡാൻസ് ചെയ്യുകയായിരുന്നുവെന്നും മോഡലുകൾ ഓർക്കുന്നു.