കൂടിയ ചൂടില്‍ കൊറോണ നശിക്കും; വൈറസ് ബാധ തടയാന്‍ തടയാന്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ മതി: ചന്ദ്രശേഖര്‍ റാവു
കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനായി തടയാന്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ മതി എന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. തെലുങ്കാനയിലെ ജനങ്ങൾ ഭയക്കേണ്ടതില്ലെന്നും ഇരുപത്തിരണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ അധികമുളള ചൂടില്‍ വൈറസിന് നിലനില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പ്രസ്താവന ഒരു രീതിയിലും കള്ളമല്ലെന്നും വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് പറയുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. അതേസമയം അന്തരീക്ഷത്തിൽ ചൂട് കൂടുതലുള്ളിടത്ത് വൈറസ് പകരില്ലെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്ത ഒന്നാണെന്ന് നേരത്തേ വിദഗ്ധര്‍ പറഞ്ഞിരുന്നു.
എന്നാൽ ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ലോകാരോഗ്യ സംഘടന തന്നെ ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ‘നമ്മുടെ അന്തരീക്ഷത്തിലെ താപനില കൂടുമ്പോൾ സാധാരണ പനി പോലെ കൊറോണവൈറസ് അപ്രത്യക്ഷമാകുമെന്നത് തെറ്റായ പ്രചാരണമാണ്. ആ രീതിയിൽ ഒരു നിഗമനത്തിലെത്താന്‍ ഇപ്പോള്‍ നമുക്ക് കഴിയില്ല’.-ലോക ആരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു.
വൈറസിന്റെഉത്ഭവ കേന്ദ്രമായ ചൈനയില്‍ രോഗം പടര്‍ന്ന ദിവസങ്ങളിലെ സമയത്തെ താപനിലയും രോഗം കുറഞ്ഞപ്പോഴുള്ള താപനിലയും താരതമ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് താപനില വൈറസ് ബാധയെ സ്വാധീനിക്കുമെന്ന് അവകാശപ്പെട്ടെങ്കിലും അന്താരാഷ്ട്ര ശാസ്ത്ര സമൂഹം ഇതൊന്നും അംഗീകരിച്ചിട്ടില്ല. അതേസമയം ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കൊറോണ വൈറസിന് എല്ലാ കാലവാസ്ഥയിലും നിലനില്‍ക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിരുന്നു.