കേരളത്തിന് ഇനിയുള്ള ഏഴു ദിവസങ്ങൾ നിർണായകം; കൊറോണയിൽ കനത്ത ജാഗ്രതയിൽ സംസ്ഥാനം
പത്തനംതിട്ട: കൊറോണ വെെറസ് ബാധയുടെ വ്യാപനത്തിൽ ആശങ്കക്കും ആശ്വാസത്തിനും ഇടയിൽ കേരളത്തിന് ഇനിയുള്ള ഏഴു ദിവസങ്ങൾ നിർണായകം. ജില്ലയിലെ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ 10 പേർക്ക് രോഗമില്ലെന്ന പരിശോധനഫലം വന്നത് നേരിയ ആശ്വാസത്തിന് വക നൽകിയ ദിവസമായിരുന്നു ബുധനാഴ്ച. എങ്കിലും ഏഴു ദിവസംകൂടി നിർണായകമാണെന്നാണ് വിലയിരുത്തൽ. 25 പേരാണ് നിലവില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. ഇതിൽ ഒരുമാസം പ്രായമുള്ള കുഞ്ഞ്, രണ്ട് വയസ്സുള്ള കുട്ടി എന്നിവരുമുണ്ട്. 932 പേർ പത്തനംതിട്ടയിൽ വീടുകളിൽ നിരീക്ഷണത്തിലാണ്.ഇവരിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നില്ലെങ്കിൽ സ്ഥിതി നിയന്ത്രണത്തിലാകും. മറിച്ചായാൽ വലിയ ആശങ്കയിലാകും സംസ്ഥാനം.
കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിച്ചതിന്റെ ഗൗരവം മലയാളികള്‍ ഉള്‍ക്കൊള്ളണം. വളരെ നേരത്തേ മുന്‍കരുതലുകള്‍ എടുത്തത് ഗുണകരമായി. പരിശോധനാഫലങ്ങള്‍ നെഗറ്റീവാകുന്നത് ആശ്വാസകരമാണ്. പക്ഷേ വിശ്രമിക്കാറായിട്ടില്ല. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതിന് മതമേലധ്യക്ഷന്മാര്ക്ക് നന്ദിയുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശെെലജ പറഞ്ഞു. രോഗം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. നാട്ടിലെത്തുന്ന പ്രവാസികളെ സര്‍ക്കാര്‍ ശത്രുക്കളായല്ല കാണുന്നത്. തിരിച്ചു വരുന്നവർ കൃത്യമായ വിവരങ്ങൾ നൽകണം. ആരോഗ്യവകുപ്പിനെ കാര്യങ്ങൾ അറിയിക്കണം. മന്ത്രി പറഞ്ഞു.
കോവിഡ് 19 രോഗലക്ഷണങ്ങളോടെ പത്തനംതിട്ട ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന 12 പേരുടെ പരിശോധനാഫലം ഇന്നെത്തും. 25 പേരാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത് . ഇതില്‍ 5 പേര് ഹൈ റിസ്ക് കോണ്ടാക്റ്റില് പെട്ടവരാണ്. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചതിലൂടെ 70 പേരെ കണ്ടെത്തിയിരുന്നു. പുതിയതായി ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
ഒരാഴ്ചക്കകം ചിലർക്കെങ്കിലും ഫലം പോസിറ്റിവാകാനുള്ള സാധ്യതയാണ് അധികൃതർ മുന്നിൽ കാണുന്നത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരെ പരിചരിക്കാൻ കൂടുതൽ മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ജിയോ മാപ്പ് ജി.പി.എസ് സംവിധാനം ഉപയോഗിച്ച് നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തും. നിയന്ത്രണം മറികടന്ന് പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.