‘നാല് യുദ്ധങ്ങള്‍, വിഷവാതകങ്ങള്‍, ബോംബുകള്‍ എന്നിട്ടും ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല; പിന്നല്ലെ കൊറോണ
ഗാസ: ‘നാല് യുദ്ധങ്ങള്‍, വിഷവാതകങ്ങള്‍, ബോംബുകള്‍ ഇത്രയൊക്കെയുണ്ടായിട്ടും കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങളുടെ ജീവനെടുക്കാൻ സാധിച്ചിട്ടില്ല. പിന്നെ കൊറോണ എന്തു ചെയ്യാനാണ്. അഹങ്കാരത്തോടെ രോഗത്തെ വെല്ലുവിളിക്കുകയാണെന്ന് കരുതരുത്. തങ്ങളുടെ ദുരിത ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങളിൽ നിന്ന് ഒട്ടും വലുതല്ല കൊറോണയെന്ന മഹാവിപത്തെന്ന് ഓർമ്മിപ്പിക്കുകയാണ് ഗാസയിലെ പൗരൻമാർ. ലോകമാകെ ഭീതിയിലാക്കി കൊറോണവൈറസ് ബാധ പടരുമ്പോള്‍ ഗാസയാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന ബ്ലാക്ക് ഹ്യൂമറുമായാണ് ഗാസ നിവാസികള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
അതിനുള്ള കാരണവും ഉവർ തന്നെ പറയുന്നുണ്ട്. വര്‍ഷങ്ങളായി ഗാസയിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അവിടെ നിന്ന് പുറത്ത് പോകാനും ആർക്കും കഴിയാത്തതുമായ അവസ്ഥ. അതു കൊണ്ട് തന്നെ തങ്ങളുടെ അവസ്ഥയെ കളിയാക്കിയാണ് കൊറോണക്കെതിരെ ലോകത്തേറ്റവും സുരക്ഷയുള്ള സ്ഥലമെന്ന് ഗാസയെ പറയുന്നത്.
‘ദൈവാനുഗ്രഹത്താല്‍ കൊറോണവൈറസിന് ഗാസയിലെത്താന്‍ കടുത്ത പ്രയാസമാണ്. കാരണം കഴിഞ്ഞ 14 വര്‍ഷമായി ഗാസ ഏകാന്തവാസത്തിലാണ്’. ഇസ്രായേല്‍ ഗാസക്ക് 2006 മുതല്‍ ഏര്‍പ്പെടുത്തിയ ഉപരോധം സൂചിപ്പിച്ചാണ് മോണ്‍സെര്‍ റജാബ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.
പിന്നീട് സമാനമായ അഭിപ്രായവുമായി നൂറുകണക്കിന് പേര്‍ രംഗത്തെത്തി. ‘ഗാസക്കാരെ ഭീഷണിപ്പെടുത്തരുതെന്ന് ബെഞ്ചമിന് നെതന്യാഹുവിനോട് പറയൂ, കാരണം കൊറോണവൈറസിന് പോലും അതിന് സാധിച്ചിട്ടില്ല’-മറ്റൊരാള്‍ കുറിച്ചു. ‘നാല് യുദ്ധങ്ങള്‍, വിഷവാതകങ്ങള്‍, ബോംബുകള്‍.. കൊറോണക്കും ഞങ്ങളെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് വേറൊരാള്‍ പറഞ്ഞു.
ചോക്ലേറ്റ് നിറച്ച കൊറോണ എന്ന് പേരുള്ള ബിസ്കറ്റ് ഗാസയില്‍ പ്രസിദ്ധമാണെന്ന പ്രlത്യേകതയുമുണ്ട്. ബോംബുകൊണ്ടും യുദ്ധം കൊണ്ടും മരിക്കാത്ത നമ്മള്‍ ഈ ചോക്ലേറ്റ് ക്രീം കൊണ്ട് മരിക്കുമോ എന്ന് ചിലര്‍ ചോദിക്കുന്നു. കൊറോണവൈറസ് ലോക രാജ്യങ്ങളില്‍ പടരുമ്പോള്‍ തങ്ങളുടെ ദുരവസ്ഥയെ വരച്ചുകാട്ടി ഗാസപൗരന്മാരുടെ ബ്ലാക്ക് ഹ്യൂമര്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയാണ്.