ഡൽഹി കലാപം: പാര്‍ലമെന്‍റില്‍ അമിത് ഷായുടെ രാജിക്കുവേണ്ടി കോൺഗ്രസ്

single-img
2 March 2020

ഡൽഹി: രാജ്യ തലസ്ഥാനത്തെ കലാപത്തെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്‍റ് ഇന്ന് പ്രക്ഷുബ്ധമാകും. പാര്‍ലമെന്റിന്റെ ഇരുസഭകളും നടപടികള്‍ നിര്‍ത്തിവച്ച് ഡൽഹി കലാപ വിഷയം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. ഇരുസഭകളിലും നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ്, എന്‍ കെ പ്രേമചന്ദ്രൻ തുടങ്ങിയവർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കും.രാജ്യസഭയില്‍ അഭിഷേക് സിങ്‌വിയാണ് വിഷയം ഉന്നയിക്കുക.

പാര്‍ലമെന്‍റില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടാനാണ് കോൺഗ്രസ് തീരുമാനം. പ്രധാനമന്ത്രിയുടെ പ്രസ്താവന വ്യക്തമാക്കാൻ ആവശ്യപ്പെടുമെന്നും നേതാക്കൾ പറഞ്ഞു.പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇന്നു തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടം അടുത്ത മാസം മൂന്നു വരെ നീണ്ടു നില്ക്കും.ഡൽഹി പോലീസിന് കലാപം നിയന്ത്രിക്കുന്നതില്‍ പാളിച്ച സംഭവിച്ചുവെന്ന് മാത്രമല്ല, പോലീസ് കലാപകാരികള്‍ക്ക് ഒപ്പം ചേര്‍ന്നുവെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ദില്ലി പോലീസിന്റെ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും.

അതേസമയം വടക്കു കിഴക്കൻ ഡൽഹിയിലെ കലാപബാധിത പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. കലാപത്തെ തുടർന്ന് മാറ്റി വെച്ചിരുന്ന 10, 12 ക്ലാസ്സ്‌ സിബിഎസ്ഇ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. ഇന്നലെ രാത്രി തിലക് നഗർ, രജൗരി ഗാർഡൻ മേഖലകളിൽ സംഘർഷം ഉണ്ടായതായി അഭ്യുഹങ്ങൾ പരന്നിരുന്നു. ചൂതാട്ട സംഘത്തെ ലക്ഷ്യമിട്ട് പോലീസ് നടത്തിയ റെയ്ഡ് കളും തുടർന്ന് സമീപത്തെ ആറു മെട്രോ സ്റ്റേഷൻ കളും അടച്ചതാണ് പരിഭ്രാന്തി പരത്തിയത്. പോലീസ് വിശദികരണവുമായി രംഗത്തു എത്തിയതോടെ ആശങ്ക അകന്നു.

അതേസമയം വടക്കു കിഴക്കൻ മേഖലയിലെ ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം ഇന്നും തുടരും. ആദ്യ ഘട്ടം അപേക്ഷ ലഭിച്ച 69 പേർക്ക് നൽകി തുടങ്ങിയെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കലാപബാധിത മേഖലകളിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്തും. 45 പേരാണ്‌ ഇതുവരെ കലാപത്തിൽ മരിച്ചത്. 254 കേസ് കളിലായി 903 പേർ അറസ്റ്റിലായിട്ടുണ്ട്.