പാഠപുസ്തകങ്ങൾ നേരത്തേ കൊടുത്ത് കുട്ടികളെ സമ്മർദ്ദത്തിലാക്കരുത്: മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി കെഎസ്‌യു
അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാം വാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചതിനു പിന്നാലെ പുസ്തക വിതരണം നിർത്തി വയ്ക്കണമെന്ന ആവശ്യവുമായി കെഎസ്‌യു. പാഠപുസ്തകം വേനൽ അവധിക്ക് മുൻപേ നൽകി കുട്ടികളെ മാനസിക സമ്മർദ്ദത്തിൽ ആക്കാനുള്ള നീക്കം പിണറായി സർക്കാർ ഉപേക്ഷിക്കണമെന്നാണ് കെഎസ്‌യു യൂണിവേഴ്സിറ്റി കോളേജ് യൂണിറ്റ് കമ്മിറ്റി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടികൾ നേരിടുന്ന സമ്മർദ്ദത്തെ കുറിച്ചുള്ള ആനുകാലിക പഠനങ്ങൾ ശ്രദ്ധക്കുകയെന്നും കെഎസ്‌യു പറയുന്നുണ്ട്. എന്നാൽ പോസ്റ്റിനു താഴെ പരിഹാസ ശരങ്ങളുമായി നിരവധിപേരാണ് എത്തിയിട്ടുള്ളത്. പലരും പ്രസ്തുത പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് `ട്രോളല്ല´ എന്ന തലക്കെട്ടോടെയാണ്.
പോസ്റ്റ് പരിഹാസം ഏറ്റുവാങ്ങിയതിനു പിന്നാലെ വിശദീകരണ പോസ്റ്റും കെഎസ്‌യു നൽകിയിട്ടുണ്ട്. മുൻപ് ഇട്ട പോസ്റ്റിന്റെ ഉദ്ദേശശുദ്ധി തെറ്റായി വ്യാഖ്യാനിക്കപെടുന്നതിനാൽ ആണ് ഈ വിശദീകരണ പോസ്റ്റ് ഇടുന്നതെന്നും ഞങ്ങളുടെ ആവശ്യം പാഠപുസ്തകങ്ങൾ മെയ് മാസത്തിൽ നൽകണമെന്നാണെന്നും കെഎസ്‌യു പറയുന്നു. എന്തിനാണ് ഇപ്പോൾ തന്നെ കൊടുത്തു കുട്ടികളുടെ അവധികാലം സമ്മർദത്തിൽ ആകുന്നതെന്നാണ് അവർ ചോദിക്കുന്നത്?
കുട്ടികൾ നേരിടുന്ന സമ്മർദ്ദത്തെ കുറിച്ചുള്ള ആനുകാലിക പഠനങ്ങൾ ശ്രദ്ധക്കാനും അവർ ആവശ്യപ്പെടുന്നുണ്ട്. . കേരളത്തിലെ ഒരു ഉത്തരവാദിത്തപ്പെട്ട വിദ്യാർത്ഥി സംഘടന എന്ന നിലയിൽ ഞങ്ങളിൽ നിക്ഷിപ്‌തമായ ഒരു സാമൂഹിക ഉത്തരവാദിത്തം ഉണ്ടെന്നാണ് കെഎസ്‌യുവിൻ്റെ പക്ഷം.
അടുത്ത അധ്യയന വര്‍ഷം ആരംഭിക്കാന്‍ മാസങ്ങള്‍ അവശേഷിക്കേയാണ് സ്‌കൂളുകളിലേക്കുളള പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചിരിക്കുന്നത്.
മൂന്ന് കോടി 23 ലക്ഷം പുസ്തകങ്ങള്‍ ഒന്നാം വാല്യത്തില്‍ വിതരണത്തിന് തയാറായിട്ടുണ്ട്. മൂന്ന് ലക്ഷത്തി മുപ്പത്തെണ്ണായിരം പുസ്തകങ്ങള്‍ അറബി, ഉറുദു, തമിഴ്, കന്നട ഭാഷകളിലായി ഇതിനു പുറമെ അച്ചടിച്ചു.ഒന്നാം വാല്യം പുസ്തകങ്ങളെല്ലാം തന്നെ ഏപ്രില്‍ 15നു മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ ഈ വര്‍ഷത്തെ അവസാന പരീക്ഷ കഴിയുന്ന ദിവസം കുട്ടികള്‍ക്ക് നല്‍കും. പത്താം ക്ലാസിലെ പുസ്തകങ്ങള്‍ ഒന്‍പതാം ക്ലാസിലെ ഫലപ്രഖ്യാപനം നത്തുന്ന ദിവസവും കൈമാറും. എട്ട്, ഒന്‍പത് ക്ലാസുകളിലേത് ഏപ്രില്‍ മെയ് മാസങ്ങളിലും വിതരണത്തിനെത്തും. പാഠപുസ്തക വിതരണത്തിനായി സംസ്ഥാനത്തെ മൂന്ന് മേഖലകളായി തിരിച്ച് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.